ലഹരി ഉപയോഗത്തില്‍ നിന്ന് മോചനം തേടി ലഹരി വിമുക്ത കേന്ദ്രത്തിലെത്തിയ യുവാക്കള്‍ക്ക് മാനേജരുടെ ക്രൂരമർദ്ദനം.ലഹരി വിമുക്ത കേന്ദ്രത്തിലെ മാനേജർ സഹായം അഭ്യർത്ഥിക്കാനെത്തിയവരെ മദ്യലഹരിയില്‍ കയ്യേറ്റം ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സർദാർ പട്ടേല്‍ ഡി-അഡിക്ഷൻ സെൻ്ററിൻ്റെ ഓഫീസില്‍ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം ഉണ്ടായത്.
സർദാർ പട്ടേല്‍ ഡി-അഡിക്ഷൻ സെൻ്ററിലെ മാനേജർ മദ്യപിച്ച നിലയില്‍ ഒരാളെ വടികൊണ്ട് ആവർത്തിച്ച് മർദ്ദിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മാനേജർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും യുവാവിനെ വടികള്‍ കൊണ്ട് മർദ്ദിക്കുന്നുണ്ട്. ബർദോളി മേഖലയിലെ പ്രയാസ് ഫൗണ്ടേഷൻ്റെ കീഴിലുള്ള സ്ഥാപനത്തിലാണ് മാനേജരുടെ മോശമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്ബും ചികിത്സ തേടി എത്തിയവരെ മദ്യലഹരിയില്‍ ആക്രമിച്ച ചരിത്രം ഇയാള്‍ക്കുണ്ടെന്നും സൂചനയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.






