ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി.
റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ചൂഷണങ്ങളെ കുറിച്ചും സ്ത്രീകൾക്കെതിരെ നടക്കുന്ന അനാരോഗ്യ പ്രവണതകളെ കുറിച്ചും റിപ്പോർട്ടിൽ വിശദമായ പ്രതിപാദനം ഉണ്ടെന്നാണ് വിവരം. ഈ റിപ്പോർട്ട് പുറത്തുവന്നാൽ വെട്ടിത്തിരയിലെ താര വിഗ്രഹങ്ങൾ പ്രേക്ഷക മനസ്സുകളിൽ ഉടഞ്ഞു വീഴും എന്നും ചില വിലയിരുത്തലുകൾ പുറത്തുവന്നു. ഏതായാലും റിപ്പോർട്ട് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ എന്തെന്ന് വലിയ താമസമില്ലാതെ അറിയാൻ സാധിക്കും.







