തിരുവനന്തപുരം അമ്പൂരി കുമ്പിച്ചല്‍ കടവില്‍ വാഹന അപകടത്തില്‍ മൂന്നു വയസ്സുകാരി ഋതുവേദ മരിച്ച സംഭവത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു.അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ഋതുവേദയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പൂരി കുമ്പിച്ചല്‍ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കുറ്റിയായണിക്കാട് ശ്യാമ വിലാസത്തില്‍ അനുപ്രസാദ്- നിഷ ദമ്പതികളുടെ ഏക മകള്‍ ഋതുവേദയാണ് (3) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം നടന്നത്.
ടെമ്പോ ട്രാവലർ സൈഡില്‍ ഒതുക്കിയ ശേഷം ഇവർ പാലം കാണാനായി പുറത്തിറങ്ങുന്നതിനിടയില്‍ ഇവർ വന്ന ട്രാവലറിലെ ഹാൻഡ് ബ്രേക്കിന്റെ കേബിള്‍ പൊട്ടി വാഹനം മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുറ്റിയായണിക്കാട് നിന്നു മൂന്ന് കുടുംബങ്ങള്‍ ചേർന്നാണ് ട്രാവലറില്‍ യാത്ര തിരിച്ചത്.പരിക്കേറ്റ കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.





