ചെങ്ങന്നൂർ: കേരളത്തെ തിമിരവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ച് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ആശുപത്രിയിലെ അത്യാധുനിക നേത്രരോഗ ചികിത്സാ സെന്ററിന്റെ നേതൃത്വത്തിൽ ‘നേർമിഴി – തിമിര മുക്ത കേരളം’ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ നിർവഹിച്ചു. സർക്കാർ സ്ഥാപനങ്ങൾ, പോലീസ്, കുടുംബശ്രീ, വിദ്യാഭാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവയുമായി ചേർന്ന് ബോധവൽക്കരണ ക്ലാസ്സുകളും മെഡിക്കൽ ക്യാമ്പുകളും നടത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടമായി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പുകളും സംഘടിപ്പിക്കും. ഈ പദ്ധതിയിലൂടെ അത്യാധുനിക നേത്രരോഗ ചികിത്സാ സൗകര്യങ്ങൾ ഗ്രാമങ്ങളിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൺസൽട്ടന്റ് ഓഫ്‍താൽമോളജിസ്റ്മാരായ ഡോ. കിരൺ ബാലഗോപാൽ, ഡോ. മുഹമ്മദ്.എ.വി., ഡോ. എ. ഗായത്രി, സി.ഒ.ഒ. ഡോ. റബേക്കാ ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 27 ജൂൺ മുതൽ 11 ജൂലൈ വരെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ആശുപത്രിയിൽ നടത്തപ്പെടുന്നതാണ്.




