യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഹെല്‍ത്ത് പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ.യാത്രക്കാർ വിമാനത്തില്‍ കയറുന്നതിന് മുൻപായി ഓണ്‍ലൈൻ വഴി നിർബന്ധിത ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കണം. കോവിഡ് കാലത്ത് നടപ്പിലാക്കി പിന്നീട് നിർത്തലാക്കിയ ‘എയർ സുവിധ’ പോർട്ടല്‍, കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെ ‘എയർ സുവിധ 2.0’ (Air Suvidha 2.0) എന്ന പേരില്‍ പരിഷ്കരിച്ചാണ് വീണ്ടും നിർബന്ധമാക്കിയിരിക്കുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര നടപടി.
യാത്രക്കാർ ചെയ്യേണ്ടത് എന്ത്?
- ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 24 മണിക്കൂർ മുൻപ് വരെ എയർ സുവിധ പോർട്ടലില്‍ ഫോം പൂരിപ്പിക്കാവുന്നതാണ്.
- യാത്രക്കാർ വിമാനത്തില്‍ കയറുന്നതിന് മുൻപോ (Boarding) വെബ് ചെക്ക്-ഇൻ ചെയ്യുമ്പോഴോ ഇത് പൂർത്തിയാക്കാൻ കർശനമായി നിർദ്ദേശിക്കുന്നു.
- airsuvidha.civilaviation.gov.in എന്ന ഔദ്യോഗിക പോർട്ടല്‍ വഴി ഫോം ആക്സസ് ചെയ്യാം.
- യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, എബോള രോഗലക്ഷണങ്ങള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഫോമില്‍ നല്‍കേണ്ടത്.
വിമാനത്താവളങ്ങളില്‍ പേപ്പർ രഹിത അനുഭവം: ഫോം ഓണ്‍ലൈനായി പൂരിപ്പിച്ചു കഴിഞ്ഞാല്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ കോപ്പി ഫോണില്‍ സൂക്ഷിച്ചാല്‍ മതിയാകും. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ ഇന്റർനാഷണല്‍ ട്രാവല്‍ ഹെല്‍ത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഇത് കാണിച്ചാല്‍ മതിയാകും. വിമാനത്താവളങ്ങളില്‍ വെച്ച് പേപ്പർ ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ല.
ഇന്ത്യൻ ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷൻ മന്ത്രാലയവും ഡല്‍ഹി ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും (DIAL) സംയുക്തമായാണ് പുതിയ പോർട്ടല്‍ വികസിപ്പിച്ചത്. വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷൻ വൈകുന്നത് ഒഴിവാക്കാൻ എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുൻപ് തന്നെ ഫോം പൂരിപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് വലിയ ചർച്ചയായ എയർ സുവിധ ഫോം, 2022 നവംബറിലാണ് ഇന്ത്യ നിർത്തലാക്കിയത്. എന്നാല്‍ പുതിയ ആഗോള ആരോഗ്യ ഭീഷണി ഉയർന്നതോടെയാണ് എയർ സുവിധ പുതിയ പതിപ്പില്‍ വീണ്ടും നിർബന്ധമാക്കിയിരിക്കുന്നത്.





