വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു.സിപിഎം പ്രവർത്തകനായ പാളയം സന്തോഷാണ് വിദേശത്തേക്ക് കടന്നത്. സന്തോഷിനെതിരെ ലുക്ക് ഔട്ട്നോട്ടീസിറക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും കരിമണല്‍ കമ്പനിയായ സിഎംആർഎല്ലും തമ്മില്‍ സേവനങ്ങളൊന്നും നല്‍കാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. കേരള ഹൈക്കോടതി ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ, മേയ് 27-നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികള്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്.
തിരുവനന്തപുരത്ത് ഏകദേശം 8 മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങള്‍ സമരക്കാർ തടഞ്ഞുനിർത്തി. കല്ലുകള്‍, കമ്പുകള്‍, കട്ടകള്‍ എന്നിവ ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരെ വധശ്രമത്തില്‍ നിന്ന് രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും പ്രകടനക്കാർ ആക്രമിച്ചു.





