തലസ്ഥാനത്തെ തീരദേശ മേഖലയായ വിഴിഞ്ഞത്ത് മാരകായുധങ്ങളുമായി പരസ്യമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വാഹനം അടിച്ചുതകർക്കുകയും ചെയ്ത വിഴിഞ്ഞം സ്വദേശി ഇൻഷാദ് (26) എന്ന യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണത്തില്‍ വിഴിഞ്ഞം സ്വദേശിയായ സിലുവയ്യൻ എന്ന മത്സ്യത്തൊഴിലാളിക്കാണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ വിഴിഞ്ഞം ഹാർബറിന് സമീപമാണ് സിനിമകളെ വെല്ലുന്ന അക്രമപരമ്പരകള്‍ അരങ്ങേറിയത്. തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളുടെ എഞ്ചിനുകള്‍ ബൈക്കിലെത്തിയ പ്രതി ഇൻഷാദ് മനഃപൂർവ്വം തട്ടിത്തെറിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇയാളുടെ അതിക്രമം കണ്ട് ബൈക്ക് തടയാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പ്രതി തട്ടിക്കയറുകയും, കൈവശമുണ്ടായിരുന്ന വാള്‍ വീശി വധഭീഷണി മുഴക്കുകയുമായിരുന്നു.
സ്ഥലത്ത് ആളുകള്‍ സംഘടിച്ചതോടെ പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ട് വിഴിഞ്ഞം ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെത്തി. അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയുടെ ഗ്ലാസുകള്‍ പ്രതി വാള്‍ ഉപയോഗിച്ച് അടിച്ചുതകർത്തു. ഇതിനിടെ സമീപത്തുണ്ടായിരുന്ന സിലുവയ്യന്റെ മൊബൈല്‍ ഫോണ്‍ പ്രതി ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇത് തടയാൻ നോക്കിയ സിലുവയ്യനെ ഇൻഷാദ് വാള്‍ കൊണ്ട് ക്രൂരമായി വെട്ടുകയായിരുന്നു.
കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിലുവയ്യനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻപ് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇൻഷാദ് വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ-റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി.





