അമേരിക്കൻ കൗണ്ടിയുടെ ചീഫ് ജഡ്ജി പദവിയിലെത്തി ആഗോള മലയാളി സമൂഹത്തിന് മുഴുവൻ അഭിമാനമായി മാറിയ കെ.പി.ജോർജ് ഇനി ജയിലിലേക്ക്.ഡോളറുകള്‍ മറിഞ്ഞ ആഭ്യന്തര കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സാമ്പത്തിക തിരിമറിയിലുമാണ് പത്തനംതിട്ട സ്വദേശിയായ കെ.പി. ജോർജിന് ടെക്സസ് കോടതി ഇപ്പോള്‍ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
വിധി പ്രകാരം 180 ദിവസത്തെ ജയില്‍ ശിക്ഷയാണ് കെ.പി. ജോർജ് അനുഭവിക്കേണ്ടി വരിക. ജയില്‍വാസം ഒഴിവാക്കി കമ്മ്യൂണിറ്റി മേല്‍നോട്ടം മാത്രം നല്‍കി തന്നെ രക്ഷിക്കണമെന്ന കെ.പി. ജോർജിന്റെ വക്കീലന്മാരുടെ വാദങ്ങള്‍ ടെക്സസ് ജഡ്ജി പൂർണ്ണമായി തള്ളി. ജയില്‍ ശിക്ഷയ്ക്ക് പുറമെ 5 വർഷത്തെ പ്രൊബേഷൻ കാലാവധിയും 5,000 ഡോളർ കോടതി പിഴയായും ഒടുക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദാതാക്കള്‍ നല്‍കിയ ഒഫീഷ്യല്‍ ഫണ്ട് സ്വന്തം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തെന്നാണ് കെ.പി. ജോർജിന് മേല്‍ തെളിയിക്കപ്പെട്ട കുറ്റം. 2019-ല്‍ തന്റെ ഔദ്യോഗിക ക്യാമ്പെയ്ൻ അക്കൗണ്ടില്‍ നിന്നും 46,500 ഡോളറിലധികം തുക ഇയാള്‍ സ്വന്തം പേഴ്സണല്‍ അക്കൗണ്ടുകളിലേക്ക് രഹസ്യമായി മാറ്റുകയായിരുന്നു.
ഈ അഴിമതിപ്പണം ഉപയോഗിച്ച് സ്വന്തം ആഡംബര കാറിന്റെ പെയ്‌മെന്റുകള്‍ നടത്തുകയും വീടിന്റെ പ്രോപ്പർട്ടി ടാക്സ് അടയ്ക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം കോടതിയില്‍ സ്ഥാപിച്ചു. ഫിനാൻസ് റിപ്പോർട്ടുകളില്‍ തിരിമറി നടത്തി ഈ ഇടപാടുകള്‍ മറച്ചുവെക്കാനും ശ്രമിച്ചിരുന്നു.
കേസുകള്‍ മുറുകിയതോടെ ഡെമോക്രാറ്റിക് പാർട്ടിയില്‍ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറിയെങ്കിലും കഴിഞ്ഞ മാർച്ചില്‍ നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ കെ.പി. ജോർജ് കനത്ത പരാജയം ഏറ്റുവാങ്ങി.കള്ളപ്പണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തെ ജഡ്ജി സ്ഥാനത്തുനിന്നും ഔദ്യോഗികമായി സസ്പെൻഡ് ചെയ്യുകയും ഡാനിയല്‍ വോങ്ങിനെ പുതിയ ജഡ്ജിയായി യു.എസ് ഭരണകൂടം നിയമിക്കുകയും ചെയ്തു.
ഇതിനെല്ലാം പുറമെ, 2022-ലെ തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ വംശീയ അധിക്ഷേപം നടക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ സ്വന്തമായി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കി സഹതാപ വോട്ട് പിടിക്കാൻ ശ്രമിച്ചു എന്ന കേസും ഇദ്ദേഹത്തിനെതിരെയുണ്ട്. വരും മാസങ്ങളില്‍ ഈ വ്യാജ അക്കൗണ്ട് കേസിലും വിചാരണ നേരിടാനിരിക്കെയാണ് ഇപ്പോള്‍ ജയിലിലായത്.





