ബംഗളൂരുവില്‍ നിന്ന് ബസില്‍ കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായി യുവതിയെയും സുഹൃത്തിനെയും എക്സൈസ് അറസ്റ്റ് ചെയ്തു.കൊല്ലം തഴുത്തല പേരയം വയലില്‍ പുത്തൻവീട്ടില്‍ മുഹഷിബ് (29), തൃശൂർ കൂർക്കഞ്ചേരി എച്ച്.എം.സി നഗർ അഷിക മൻസിലില്‍ ആഷിക തൻവീർ (22) എന്നിവരാണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 6.031 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്നലെ വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കളത്തിപ്പറമ്പ് റോഡിലെ ലോഡ്ജിന് മുന്നില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്ത് ബസില്‍ വന്നിറങ്ങി ലോഡ്ജില്‍ മുറിയെടുക്കാൻ എത്തിയതായിരുന്നു. മുഹഷിബിനെ രാസലഹരി വിതരണത്തിന് പാലാരിവട്ടം പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലാണ്.
വിദ്യാർത്ഥിനിയായ ആഷിക ടൂർ പ്രോഗ്രാമായ ‘സ്ട്രെയ്ഞ്ചേഴ്സ് ട്രിപ്പി’ല്‍ വച്ചാണ് മുഹഷിബിനെ കാണുന്നതും അടുപ്പത്തിലാകുന്നതും. തുടർന്ന് ഇയാള്‍ക്കൊപ്പം ലഹരിവിതരണത്തിലേക്ക് തിരിഞ്ഞു. ഇരുവരും 15 ഗ്രാം രാസലഹരിയുമായി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടെന്നാണ് എക്സൈസിന് കിട്ടിയ വിവരം. ബാക്കിയുള്ള രാസലഹരി കൈമാറിയത് ആർക്കാണെന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങി.
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്കുമാർ, അജയകുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ പ്രദീപ്, പ്രതീഷ്, സതീഷ്ബാബു, സുസ്മിത, അഭിരാജ്, അഭിരാം എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.





