വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ഓട്ടോഡ്രൈവറായ ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദി (31) നെ കോടതി റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു, ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും നയിച്ചത്. അഞ്ചുമാസം മുൻപായിരുന്നു വിവാഹം. രണ്ടുപേരുടെയും രണ്ടാംവിവാഹമാണ്. രണ്ടുപേർക്കും ആദ്യവിവാഹത്തില്‍ ഓരോ കുട്ടിയുമുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരത്തെത്തുടർന്ന് മരണപ്പെട്ടു എന്നാണ് വിവരമെന്നും നിലവിലെ സാഹചര്യത്തില്‍ ആദ്യഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കും- പെരിന്തല്‍മണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു.
പ്രതിയുമായി പോലീസും ഫൊറൻസിക് വിദഗ്ധരും ഇബ്രാഹിംപടിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.





