ബംഗളൂരുവില്‍ തളർന്നു കിടന്ന വൃദ്ധമാതാവിനെ മകൻ നാലാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി.ആർആർ നഗറിലെ ബിഇഎംഎല്‍ ലേഔട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സവിത്രമ്മ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ വെങ്കിടേഷിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ നാലഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് പൂർണ്ണമായും കിടപ്പിലായിരുന്നു സവിത്രമ്മ. ദീർഘകാലമായുള്ള അമ്മയുടെ അസുഖവും അതിനെത്തുടർന്നുണ്ടായ മാനസിക പ്രയാസവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെങ്കിടേഷ് അമ്മയെ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൃത്യത്തിന് പിന്നില്‍ സാമ്പത്തികമായ കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വെങ്കിടേഷിന്റെ മാനസികനില വിലയിരുത്തുന്നതിനായി മെഡിക്കല്‍ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.





