ദേശീയ പാത ഉദ്ഘാടനവേളയില്‍ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത ചില റീച്ചുകള്‍ പൂർത്തിയാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും റിവ്യൂ നടത്താറുണ്ട്. കഴിഞ്ഞ രണ്ട് മാസം മുമ്പും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ റിവ്യൂ മീറ്റിങ് നടന്നിരുന്നു. ചില റീച്ചുള്‍ ജനുവരിയാകുമ്പോഴേക്കും പൂർത്തിയാകും എന്നാണ് അന്ന് കണ്ടത്. എങ്കില്‍ ജനുവരിയില്‍ ഉദ്ഘാടനം നടത്തിക്കൂടെ എന്ന നിർദേശം വെച്ചത് ഞാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ആലോചികമെന്നായിരുന്നു ഗഡ്ഗരി അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ജനുവരിയായിട്ടും ഈ കാര്യത്തില്‍ ഒരു പ്രതികരണം വന്നില്ല. കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ആലോചിക്കുന്നുണ്ടെന്നായിരുന്നു മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാമന്ത്രിയുടെ പരിപാടി നിശ്ചയിച്ചതിനുളശേഷം ഗഡ്ഗരിയുടെ ഒരു അറിയിപ്പുവന്നു. ദേശീയ പാതയുടെ ഉദ്ഘാടനം ആലോചിക്കുന്നുണ്ട് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കണം എന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇതേ ദിവസം മറ്റൊരു പരിപാടി നേരെത്തെ നിശ്ചയിച്ചിരുന്നു, ആ കാരണത്താല്‍ ദേശീയപത ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രധാമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ പട്ടിക വന്നു. അതില്‍ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരില്ല. കേരളത്തില്‍ ദേശീയപാതയുടെ കാര്യങ്ങള്‍ നോക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണല്ലോ, അപ്പോള്‍ സ്വാഭാവികമായും പൊതുമരാമത്ത് മന്ത്രിയും പരിപാടിയില്‍ പങ്കെടുക്കേണ്ടതല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാഭാവികമായും ഈ വിഷയം വിവാദത്തിലാകുകയായിരുന്നു. അതിനുള്ള മറുപടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മരുമകൻ പരാമർശം നടത്തിയത്. തീർത്തും തെറ്റായ നിലപാട് സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ്റെ പരാമർശത്തിന് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.





