ബസില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപകിന്‍റെ മരണത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ. വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയാണ് ആഹ്വാനം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായിരുന്നു അജയ് ഉണ്ണി. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് ഇയാള്‍.
”ഇത്തരം ദുരനുഭവങ്ങള്‍ ഇനിയും ആണുങ്ങള്‍ക്ക് പലതും നേരിടേണ്ടി വരും. അനാവശ്യമായി നാണം കെടുത്താൻ ശ്രമം നടന്നുകഴിഞ്ഞാല്‍ മരിക്കണമെന്ന് തോന്നിയാല്‍ അപ്പോള്‍ ചെയ്യേണ്ട കാര്യമെന്ന് പറഞ്ഞാല്‍ എന്‍റെ അഭിപ്രായത്തില്‍ ഇങ്ങനെ അവരാതം പറയുന്നവരെ നേരെ ചെന്ന് ഒന്ന് ബലാത്സംഗം ചെയ്തിട്ട് മരിക്കുക. അപ്പോള്‍ കുറ്റം ചെയ്തുവെന്ന മനസിന്‍റെ പശ്ചാത്താപത്തോടെ മാന്യമായി മരിക്കാം. അല്ലാതെ ഒരു കുറ്റവും ചെയ്യാതെ നമ്മള്‍ ഒരു ഭീരുവിനെപ്പോലെ മരിക്കണ്ട ആവശ്യമില്ല” എന്നാണ് അജയ് പറയുന്നത്.
അതേസമയം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേർത്ത യുവതിയെ ഉടൻ പിടികൂടണം എന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഷിംജിതയെ പിടികൂടിയാല്‍ മാത്രമേ മകന് നീതി കിട്ടുകയുള്ളു എന്ന് ദീപകിന്‍റെ അച്ഛൻ ചോയി പറഞ്ഞു. ബസില്‍ വെച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തിയ ഷിംജിത ഒളിവിലാണെന്നാണ് സൂചന. ഇവരെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ശ്രമം തുടങ്ങി.
യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുകയും ചെയ്തു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിരുന്നു. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ നോർത്ത് സോണ്‍ ഡിഐജിയോട് നിർദേശിക്കുകയും ചെയ്തു.





