നാല്‍പ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ സിപിഎം നേതാവ് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പരാതി.കുമ്ബള സിപിഎം മുൻ ലോക്കല്‍ സെക്രട്ടറിയും എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂള്‍ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് വീട്ടമ്മയുടെ പരാതി. കാസർകോട് വനിതാ പൊലീസ് കേസെടുത്തു.
20 വർഷത്തോഷമായി താൻ നേരിടുന്ന പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടർന്നാണ് നടപടി. രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും തന്റെ വിവാഹ ജീവിതം തകർത്തുവെന്നും പരാതിയില്‍ പറയുന്നു.
1995 മുതല്‍ പീഡനം നടത്തുകയാണ്. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാല്‍ സുധാകരൻ തന്നെ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ വെളിപ്പെടുത്തുന്നു. തന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചു. സ്കൂള്‍ മുറിയില്‍നിന്നടക്കം നഗ്ന ദൃശ്യങ്ങള്‍ പകർത്തി അയച്ചു.
ആരോപണത്തെ തുടർന്ന് സുധാകരനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചും സ്കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉള്‍പ്പെടെ പ്രതിഷേധം നടത്തിയിരുന്നു. ലൈംഗീകാരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കമ്മിഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്. മുമ്ബ് ജബ്ബാർ വധക്കേസില്‍ പ്രതിചേർക്കപ്പെട്ട് സുധാകരൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ കേസില്‍ മേല്‍ക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ജയില്‍മോചിതനാവുകയായിരുന്നു.





