നഗരത്തിലെ വാടക വീട്ടില്‍ ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പീഡനശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തില്‍ 18 കാരനായ കർണാല്‍ കുറെയെ അറസ്റ്റ് ചെയ്‌തു. ഇയാള്‍ യുവതിയുടെ അയല്‍ക്കാരൻകൂടിയാണ്. ലൈംഗികപീഡനശ്രമം എതിർത്തതിനെത്തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി കുറ്റസമ്മതം നടത്തി.
ജനുവരി മൂന്നിനാണ് 34 കാരിയായ ഷർമ്മിളയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണ്യ ലേഔട്ടിലെ അപാർട്ട്മെന്റില്‍ ഒറ്റയ്‌ക്കാണ് യുവതി താമസിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടിത്തതില്‍ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് ആദ്യം സംശയിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സ്ലൈഡിംഗ് ജനാല വഴി അപാർട്‌മെന്റിലേക്ക് അതിക്രമിച്ചുകയറിയ പ്രതി യുവതിയെ പിന്നില്‍ നിന്ന് കടന്നു പിടിച്ചു. ലൈംഗികാതിക്രമത്തെ എതിർക്കാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ യുവതിയുടെ മൂക്കും വായും പൊത്തിപ്പിടിച്ചതിനാല്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ഇതിനിടെ യുവതിക്ക് രക്തസ്രാവവുമുണ്ടായി.
തെളിവുകള്‍ നശിപ്പിക്കാനായി യുവതിയുടെ വസ്‌ത്രങ്ങളെല്ലാം കിടക്കയില്‍ കൂട്ടിയിട്ട് തീകൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇതോടെ അപാർട്മെന്റില്‍ മുഴുവനായി തീപടർന്നു. പ്രതിക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.





