സാൻ ഫ്രാൻസിസ്കോയില്‍ താമസിക്കുന്ന സസ്യാഹാരിയായ തനിക്കും കുടുംബത്തിനും ഒരു മാസം പലചരക്ക് സാധനങ്ങള്‍ വാങ്ങാൻ വരുന്ന ചെലവ് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജ.സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് കണ്ടന്റ് ക്രിയേറ്ററായ ഷിവീ ചൗഹാൻ ഇക്കാര്യം വിവരിച്ചത്.
നാല് പേരടങ്ങുന്ന ഷിവീയുടെ കുടുംബത്തിന് പലചരക്ക് സാധനങ്ങള്‍ക്കായി ഓഗസ്റ്റില്‍ വന്ന ചെലവ് 935 ഡോളറിന(82,437.90 രൂപ)ടുത്താണ്. തനിക്കും മക്കള്‍ക്കുമുള്ള ഉച്ചഭക്ഷണം ഉള്‍പ്പെടെ, മിക്കവാറും എല്ലാ ഭക്ഷണവും വീട്ടില്‍ തന്നെയാണ് തയ്യാറാക്കുന്നതെന്നും അതിനാല്‍ ഫുഡ് ഡെലിവറി ബില്ലുകള്‍ 50 ഡോളറില്‍ താഴെയായി നിർത്താൻ കഴിയുന്നുണ്ടെന്നും ഷിവീ വിശദീകരിച്ചു.
ഇന്ത്യൻ പലചരക്ക് കടകള്‍, കോസ്റ്റ്കോ, സേഫ്വേ, ട്രേഡർ ജോസ്, പ്രാദേശിക കർഷക വിപണി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സാധനങ്ങള്‍ വാങ്ങുന്നതെന്നും അവർ പറഞ്ഞു.പലചരക്ക് കടകളില്‍നിന്ന് വാങ്ങുമ്ബോള്‍ 225 ഡോളറാണ് ചെലവ്. കോസ്റ്റ്കോയില്‍നിന്ന് ഒറ്റത്തവണത്തെ ഓണ്‍ലൈൻ ഓർഡറിന് 154 ഡോളർ ചെലവുവരും. 351 ഡോളറാണ് സേഫ്വേയിലും ട്രേഡർ ജോസിലും ചെലവ്. 120 ഡോളർ കർഷകരുടെ മാർക്കറ്റിലും ചെലവാകും. മറ്റ് പലവക സാധനങ്ങള്‍ക്ക് 10% കൂടി കണക്കാക്കി ചേർത്തതായും അവർ പറഞ്ഞു.
‘സാൻ ഫ്രാൻസിസ്കോയിലെ നാലംഗ വെജിറ്റേറിയൻ കുടുംബത്തിന്റെ ഒരു മാസത്തെ പലചരക്ക് സാധനങ്ങളുടെ ചെലവ് എന്ന് അടിക്കുറിപ്പ് നല്‍കിയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ വൈറലായതോടെ യുഎസിലെ പലചരക്ക് സാധനങ്ങളുടെ വിലയെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ആക്കംകൂടി. നിരവധി പേർ ഷിവീയുടെ ചെലവിനെ തങ്ങളുടെ ബഡ്ജറ്റുകളുമായി താരതമ്യം ചെയ്തു. ചെലവ് കുറഞ്ഞ രീതിയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനെ ചിലർ പ്രശംസിച്ചപ്പോള്‍, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കൂടി ഉള്‍പ്പെടുത്തുമ്ബോള്‍ തങ്ങളുടെ ബില്ലുകള്‍ ഇതിലും കൂടുതലാണെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.





