കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും പുന സംഘടന നടപടികള്‍ എങ്ങുമെത്തിയില്ല എന്ന് സൂചന. പുനസംഘടനയക്ക് സംസ്ഥാന നേതൃത്വത്തിന് എഐസിസി അനുമതി നല്‍കിയെങ്കിലും ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ല. കെപിസിസി പുനസംഘടന ഉടനടി വേണമെന്ന് രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടിരുന്നു .എന്നാല്‍ പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടാക്കും വിധം ചര്‍ച്ച നീട്ടിക്കൊണ്ടുപോകരുതെന്നും അഭിപ്രായമുണ്ടായി.
പ്രവര്‍ത്തന മികവ് മാനദണ്ഡം വച്ച് പുതിയ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്‍റുമാരെയും നിയമിക്കാൻ കെപിസിസി നേതൃത്വത്തിന് എഐസിസി അനുമതി ഈ മാസം ആദ്യം തന്നെ നല്‍കിയതാണ്. പക്ഷേ ഇതുവരെ കാര്യമായ ചര്‍ച്ചകള്‍ ഒന്നും പ്രധാന നേതാക്കള്‍ തമ്മിലുണ്ടായിട്ടില്ല. അഞ്ചു ഡിസിസി അധ്യക്ഷൻമാരെയെങ്കിലും മാറ്റണമെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ പകരം ആരെ കൊണ്ടുവരുമെന്നതിൽ ചർച്ച നടന്നിട്ടില്ല.
കെപിസിസിയില്‍ എല്ലാ ഭാരവാഹികളെയും മാറ്റേണ്ടെന്നാണ് പൊതു അഭിപ്രായം. അപ്പോള്‍ മാറ്റുന്നവര്‍ ആര്, പകരംആര് എന്നതിലും തീരുമാനമായിട്ടില്ല. ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ പ്രശ്നങ്ങള്‍ കണ്ടെത്താനും പുതിയ വോട്ടു ചേര്‍ക്കാനും ശക്തമായി ഇറങ്ങാൻ കഴിഞ്ഞ ദിവസം കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചു. ഇതിനിടെ ഡിസിസി അധ്യക്ഷൻമാരെ മാറ്റാനാകുമോയെന്ന സംശയം ചില നേതാക്കള്‍ക്കുണ്ട് . പുനസംഘടനയിലെ അനിശ്ചിതത്വം ഡിസിസികളുടെ പ്രവര്‍ത്തനനത്തെ ബാധിക്കുന്നുവെന്ന വിമര്‍ശനം കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുണ്ട്






