ചെല്ലാനം മിനി ഫിഷിംഗ് ഹാർബറില്‍ വീണ്ടും ചെമ്മീൻ ചാകര. മുന്നാഴ്ചയായി ഹാർബറില്‍ നിന്ന് കടലില്‍ പോകുന്ന ഒട്ടുമിക്ക വള്ളങ്ങള്‍ക്കും നത്തോലിയ്‌ക്കൊപ്പം വലിയ തോതില്‍ പൂവാലൻ ചെമ്മീൻ കിട്ടുന്നതായി തൊഴിലാളികള്‍ പറയുന്നു. ഒരു കിലോഗ്രാം നത്തോലി 15 മുതല്‍ 30 രൂപ നിരക്കിലാണ് ഹാർബറില്‍ വിറ്റുപോകുന്നത്.ഒരു കിലോഗ്രാം ചെമ്മീനിന് 180 രൂപഅ.
മഴക്കാലത്ത് മത്സ്യത്തൊളിലാളികള്‍ക്ക് കൂടുതല്‍ മത്സ്യം കിട്ടുന്നു. ട്രോളിംഗ് നിരോധന സമയമായതിനാല്‍ ഇവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് വൻ ഡിമാൻഡാണ്. ആലപ്പുഴ, കൊച്ചി മേഖലയില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നത്. പോയ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മത്സ്യലഭ്യത കൂടിയിട്ടുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
മഴക്കാലം തുടങ്ങിയത് മുതല്‍ തരക്കേടില്ലാത്ത രീതിയില്‍ ഇവർക്ക് മത്സ്യം ലഭിക്കുന്നുണ്ട്.രണ്ടാഴ്ച മുൻപാണ് ചെല്ലാനം തീരക്കടലില്‍ നത്തോലി ചാകരയെത്തിയത്. മണ്‍സൂണ്‍ സമയത്ത് വൻ തോതില്‍ ലഭിക്കുന്ന മത്സ്യമാണിതെങ്കിലും കുറച്ച് കാലമായി ലഭ്യത തീരെ കുറവായിരുന്നു. എന്നാല്‍ ഇക്കുറി എത്തിയ നത്തോലി ചാകര മത്സ്യമേഖലയ്ക്ക് ഉണർവുണ്ടാക്കിയിട്ടുണ്ട്.
ടണ്‍ കണക്കിന് നത്തോലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഹാർബറുകളില്‍ എത്തിയത്. കൊച്ചി മേഖലയില്‍ ലഭിച്ച ഭൂരിഭാഗം നത്തോലിയും മത്സ്യത്തീറ്റ നിർമ്മാണ ഫാക്ടറിയിലേക്കാണ് പോയത്. ചെറിയൊരു ഭാഗം മാത്രമാണ് പൊതുമാർക്കറ്റുകളില്‍ എത്തിയത്.






