കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു. കുറവിലങ്ങാട് പ്രൈവറ്റ് ബസ്റ്റാൻ്റിലെ കടയിൽ ചായ കുടിച്ചുകൊണ്ട് ഇരുന്ന 3 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ എടുത്തത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, മുൻ മണ്ഡലം പ്രസിഡൻ്റ് ടോജോ പാലക്കൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ മുഖ്യമന്ത്രി വീണ്ടും ശക്തമായ പോലീസ് അകമ്പടിയും സന്നാഹവും കൊണ്ടാണ് സഞ്ചരിക്കുന്നത്. ചിരിയും കളിയും മാറി വീണ്ടും കൃദ്ധ ഭാവം വീണ്ടെടുത്ത പിണറായി വിജയന് പക്ഷേ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന പ്രതിഷേധവും കരിക്കൊടിയും പേടിയാണ് എന്ന് തോന്നിപ്പിക്കുന്ന വിധമാണ് പോലീസ് നടപടികൾ. കോൺഗ്രസ് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ തലയ്ക്ക് അണികളെ കൊണ്ട് കല്ലെറിയിച്ച നേതാവാണ് മുഖ്യമന്ത്രിയായപ്പോൾ ഇത്തരം പ്രഹസനങ്ങൾ കാട്ടുന്നതെന്നത് മറ്റൊരു വിരോധാഭാസമാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും കെട്ടിലും മട്ടിലും കുറവൊന്നും ഇല്ലെങ്കിലും ജനജീവിതം ദുരിതത്തിലാണ്. സർക്കാരിൻറെ കഴിവുകേട് മറക്കാൻ ഏറ്റവും നിലവാരമില്ലാത്ത ക്യാപ്സൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചപ്പോൾ പോലും ബാലിശമായ ന്യായവാദങ്ങൾ നിരത്തി തടി തപ്പാൻ ശ്രമിക്കുന്ന വാസവനും വീണ ജോർജും ഇതിന്റെ ഉദാഹരണങ്ങളാണ്.







