യുവാവിനെ മർദിച്ചെന്ന പരാതിയില്‍ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലമാറ്റം. എസ്‌ഐ ധനീഷിനെയാണ് സ്ഥലം മാറ്റിയത്. ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് മാറ്റി.പ്രൊബേഷൻ എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലുപേർ ചേർന്ന് മർദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി.
ഇരുചക്ര വാഹനത്തില്‍ മൂന്നു പേർ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു. കഞ്ചാവ് കൈവശം വെച്ചതിന് അനന്ദുവിനെതിരെ ബേപ്പൂർ പൊലീസും കേസെടുത്തിരുന്നു. കഞ്ചാവ് കൈവശംവെച്ചെന്ന ആരോപണം യുവാവ് നിഷേധിച്ചു.
എന്നാല്‍ അനന്തുവില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് എസ്‌ഐയുമായി കയ്യാങ്കളി നടന്നു. ഇതിനിടെയാണ് അനന്തുവിന് പരിക്കേറ്റതെന്നാണ് പൊലീസ് വിശദീകരണം. കഞ്ചാവ് ബീഡി കൈവശം വെച്ചതിന് 27 ബി വകുപ്പ് പ്രകാരം കേസ്സ് എടുത്തായും ബേപ്പൂര്‍ പൊലീസ് അറിയിച്ചു. മുന്‍പും സമാനമായ രണ്ട് കേസ്സുകള്‍ അനന്തുവിനെതിരെ ബേപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.





