കേരള തീരത്ത് തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു.അപകടകരമായ 157 രാസവസ്തുക്കള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇൻ്റർനാഷണല്‍ മാരിടൈം ഓർഗനൈസേഷന്റെ മാർഗരേഖ പ്രകാരം ക്ലാസ് 6.1ല്‍ വരുന്ന കൊടിയ വിഷവസ്തുക്കളാണ് കണ്ടെയ്നറുകളില്‍ ഉള്ളത്. കപ്പല്‍ 15 ഡിഗ്രി വരെ ചെരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിട്ടുണ്ട്.
തീപിടിക്കാന്‍ സാധ്യതയേറെയുള്ള രസിന്‍ സൊലൂഷന്‍, ബെന്‍സോഫെന്‍ വണ്‍, നൈട്രോസെല്ലുലോസ് വിത്ത് ആല്‍ക്കഹോള്‍, സിങ്ക് ഓക്‌സൈഡ്, പോളിമെറിക് ബീഡ്‌സ്, മെത്തോക്‌സി-2 പ്രൊപ്പനോള്‍, ഡയാസെറ്റോണ്‍ ആല്‍ക്കഹോള്‍ അടക്കം സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലുണ്ട്. വിവിധ തരം ആസിഡുകള്‍, ലിഥിയം ബാറ്ററികള്‍, ഗണ്‍ പൗഡറുകള്‍, ടർപെന്‍റൈർ അടക്കം തീപിടിത്ത സാധ്യതയുള്ളവയാണ് ഈ വസ്തുക്കള്‍.
പരിസ്ഥിതിക്ക് ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോണ്‍, ട്രൈക്ലോ റോ ബെൻസീൻ, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്. 19 കണ്ടെയ്നറുകളില്‍ ക്ലാസ് 4.1ല്‍ വരുന്ന തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട്. ഒഴുകി നീങ്ങുന്ന കണ്ടെയ്നറുകള്‍ രക്ഷാ യാനങ്ങളുടെ പ്രൊപ്പല്ലറുകളില്‍ ഇടിച്ചാല്‍ അപകട സാധ്യതയുണ്ട്. അതിനാല്‍ വളരെ കരുതലോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കടലില്‍ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കില്‍ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കല്‍ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുണ്‍ കുമാർ വ്യക്തമാക്കി.
കപ്പല്‍ ഇടതു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. എന്നാല്‍ കപ്പല്‍ നിയന്ത്രണത്തിലായിട്ടില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കപ്പലില്‍ നിന്ന് തീയും കറുത്ത കട്ടിയുള്ള പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. 40 കണ്ടെയ്നറുകളില്‍ അതിവേഗം തീ പടരുന്ന വസ്തുക്കളായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്ബനി എത്തും. കൂടുതല്‍ കണ്ടെയ്‌നറുകള്‍ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകള്‍ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.





