അടുക്കളയിലുപയോഗിക്കുന്ന കത്തികൊണ്ട് സ്വന്തം ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ മനീഷ് ഗുപ്ത.ഡ്രൈവറുടെ ശമ്ബളവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ആക്രമണം. സംഭവത്തില്‍ വെർസോവ പോലീസ് കേസെടുത്തു. മനീഷ് ഗുപ്തയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വ്യാഴാഴ്ച രാത്രി മനീഷ് ഗുപ്തയുടെ സാഗർ സഞ്ജോഗ് കെട്ടിടത്തിലെ വസതിയിലാണ് സംഭവം നടന്നതെന്ന് വെർസോവ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുപ്ത തൻ്റെ മൂന്നു വർഷമായി ഡ്രൈവറായിരുന്ന 32 വയസ്സുകാരൻ റജിബുള്‍ ഇസ്ലാം ലഷ്കറിനെ പരിക്കേല്‍പ്പിച്ചുവെന്നാണ് ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ 118(2), 115(2), 352 വകുപ്പുകള്‍ പ്രകാരമാണ് ഗുപ്തക്കെതിരെ കേസെടുത്തിട്ടുള്ളത്.
മൂന്നുവർഷമായി താൻ സംവിധായകനൊപ്പം ജോലി ചെയ്തിരുന്നുവെന്ന് ലഷ്കർ എഫ്‌ഐആറില്‍ പറഞ്ഞു. 23,000 രൂപയായിരുന്നു ശമ്ബളം. എന്നാല്‍, കൃത്യസമയത്ത് ശമ്ബളം ലഭിച്ചിരുന്നില്ല. മെയ് 30-ന്, ഗുപ്ത തൻ്റെ കുടിശ്ശിക നല്‍കാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന് ലഷ്കർ ആരോപിച്ചു. തനിക്കുകിട്ടേണ്ടിയിരുന്ന പണത്തിനുവേണ്ടി വീണ്ടും ജോലിയില്‍ പ്രവേശിച്ചെങ്കിലും ശമ്ബളം ലഭിച്ചില്ലെന്ന് ഡ്രൈവർ അവകാശപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി സംവിധായകൻ്റെ വെർസോവയിലെ വസതിയില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ ഗുപ്ത അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് തന്നെ കുത്തിയെന്ന് ഡ്രൈവർ ആരോപിച്ചു. തുടർന്ന് ഇയാള്‍ സമീപത്തുള്ള കൂപ്പർ ആശുപത്രിയില്‍ എത്തുകയും വൈദ്യസഹായം ലഭിച്ചതിന് ശേഷം വെർസോവ പോലീസ് സ്റ്റേഷനില്‍ സംവിധായകനെതിരെ പരാതി കൊടുക്കുകയും ചെയ്തു.
‘ദി സ്റ്റോണ്‍മാൻ മർഡേഴ്സ്’, ‘420 ഐപിസി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മനീഷ് ഗുപ്ത. രവീണ ടണ്ടനും മിലിന്ദ് സോമനും അഭിനയിച്ച് 2023-ല്‍ പുറത്തിറങ്ങിയ ‘വണ്‍ ഫ്രൈഡേ നൈറ്റ്’ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന സംവിധാന സംരംഭം. ഇതിന് മുമ്ബ് രാംഗോപാല്‍ വർമ്മയുടെ ടീമില്‍ എഴുത്തുകാരനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ‘ഡി’, ‘സർക്കാർ’ തുടങ്ങിയ സിനിമകളുടെ തിരക്കഥയും എഴുതിയിട്ടുണ്ട്.





