വിമാനത്തില്‍ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഇന്ത്യൻ യുവാവിന് സിംഗപ്പൂർ കോടതി മൂന്നാഴ്ച തടവ് ശിക്ഷ വിധിച്ചു.ഓസ്‌ട്രേലിയൻ സർവകലാശാലയില്‍ പഠിച്ചുകൊണ്ടിരുന്ന രജത് എന്ന ഇന്ത്യൻ യുവാവ് കോടതിയില്‍ തന്റെ കുറ്റം സമ്മതിച്ചു.

പെർത്തില്‍ നിന്ന് ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് (എസ്‌ഐ‌എ) വിമാനത്തില്‍ യുവാവ് വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. റിപ്പോർട്ട് അനുസരിച്ച്‌ കഴിഞ്ഞ ഫെബ്രുവരി 28 ന് രാവിലെ 11.20 ന് എയർ ഹോസ്റ്റസ് ടോയ്‌ലറ്റ് വൃത്തിയാക്കുകയായിരുന്നു. തറയില്‍ കിടക്കുന്ന ഒരു ടോയ്‌ലറ്റ് പേപ്പർ എടുക്കാൻ കുനിഞ്ഞു. തുടർന്ന് രജത് ഫ്ലൈറ്റ് അറ്റൻഡന്റിനെ പിന്നില്‍ നിന്ന് പിടിച്ച്‌ ടോയ്‌ലറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷമാണ് യുവാവ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ യുവാവ് ഇത് ചെയ്യുന്നത് ഒരു യാത്രക്കാരി ശ്രദ്ധിച്ചു. ഉടൻ തന്നെ ഫ്ലൈറ്റ് അറ്റൻഡന്റിനെ ടോയ്‌ലറ്റില്‍ നിന്ന് പുറത്തെടുത്ത് രജത്തില്‍ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്റെ പിൻഭാഗത്തേക്ക് കൊണ്ടുപോയി. തുടർന്ന് രജത്തിനെ വിമാനം ചാംഗി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടൻ അറസ്റ്റ് ചെയ്തു.

കേസ് കോടതിയില്‍ എത്തിയതോടെ ശിക്ഷയില്‍ ഇളവ് വേണമെന്ന് രജതിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയുടെ കഴിഞ്ഞ കാലത്തെ ശുദ്ധമായ റെക്കോർഡും സ്കൂളിലെ നല്ല പെരുമാറ്റവും കാരണം കേസില്‍ രജതിന് കുറഞ്ഞ ശിക്ഷയും പിഴയും ലഭിച്ചു.

അതേസമയം ഫ്ലൈറ്റ് അറ്റൻഡന്റ് മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ യൂജിൻ ലോ രജതിന് മൂന്ന് മുതല്‍ ആറ് ആഴ്ച വരെ തടവ് ശിക്ഷ ആവശ്യപ്പെട്ടു. വിമാനത്തില്‍ വെച്ച്‌ കുറ്റകൃത്യം നടന്നത് ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം സിംഗപ്പൂർ നിയമമനുസരിച്ച്‌ ലൈംഗിക പീഡനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരാള്‍ക്ക് മൂന്ന് വർഷം വരെ തടവ്, പിഴ, ചൂരല്‍ അടി അല്ലെങ്കില്‍ സമാനമായ ഏതെങ്കിലും ശിക്ഷ ലഭിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക