കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്‍റെ മാനേജ്‌മെന്‍റ് തലപ്പത്തേക്ക് എറിന്‍ ലിസ്ബത്ത് ഷിബു എത്തുന്നു. വൈസ് പ്രസിഡന്‍റ് (ഫിനാന്‍സ്) ആയാണു നിയമനം. ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ മള്‍ട്ടിനാഷണല്‍ ബാങ്ക് ബാര്‍ക്ലേസിലെ അനുഭവസമ്ബത്തുമായാണ് എറിന്‍ കെഎല്‍എം ആക്‌സിവയുടെ സുപ്രധാന ചുമതലയിലേക്ക് എത്തുന്നത്.
കെഎല്‍എം ഫൗണ്ടറും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഷിബു തെക്കുംപുറത്തിന്‍റെയും ഡയറക്ടര്‍ ബിജി ഷിബുവിന്‍റെയും മകളാണ് കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദധാരിയായ എറിന്‍. മാനേജ്‌മെന്‍റില്‍ യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കി പുതിയ കാലഘട്ടത്തിനു യോജിക്കുംവിധം കമ്ബനിയെ വളര്‍ത്തിയെടുക്കാനുള്ള സമീപനത്തിന്‍റെ ഭാഗമാണു പുതിയ നിയമനമെന്ന് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ഐപിഒയ്ക്ക് തയാറെടുക്കുന്ന കെഎല്‍എം ആക്‌സിവയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ നിര്‍ണായക റോളായിരിക്കും എറിന് ഉണ്ടാകുക.
ബിസിനസ് മകളെ ഏൽപ്പിച്ച് ഷിബു സജീവ രാഷ്ട്രീയത്തിലേക്ക്
കെ എൽ എം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ പ്രമുഖ നേതാവും യുഡിഎഫ് എറണാകുളം ജില്ലാ ചെയർമാനുമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്തു നിന്നും മത്സരിച്ചു പരാജയപ്പെട്ട ഇദ്ദേഹം 2026 ലും കോതമംഗലം സീറ്റ് ലക്ഷ്യമിടുന്നുണ്ട്. ബിസിനസ് സംരംഭം മകളെ ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പൂർണശ്രദ്ധ കൊടുക്കുവാനുള്ള ഷിബുവിന്റെ നീക്കങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നിയമനം എന്നും വിലയിരുത്തലുകൾ പുറത്തുവരുന്നുണ്ട്.





