സംസ്ഥാനത്ത് ഐടി പാർക്കുകളില്‍ മദ്യം വില്‍ക്കാൻ അനുമതി നല്‍കിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന ഐടി പാർക്കുകള്‍ക്കും സ്വകാര്യ ഐടി പാർക്കുകള്‍ക്കും ലൈസൻസിന് അപേക്ഷിക്കാം.ഐടി കമ്ബനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികള്‍ക്കുമാണ് മദ്യം വില്‍ക്കാവുന്നത്.
ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നല്‍കൂ. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയാണ്. ലൈസൻസ് ലഭിക്കുന്ന കമ്ബനികള്‍ എഫ്‌എല്‍ 9 ലൈസൻസുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂ. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവർത്തനസമയവും നിശ്ചയിച്ചിട്ടുണ്ട്.
ഒട്ടനവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസൻസ് മാത്രമേ നല്‍കൂ. കമ്ബനികളോട് ചേർന്ന് തന്നെയാകും മദ്യശാലകള്‍. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഐടി പാർക്കുകളിലെ കമ്ബനികളിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമാണ് ഈ മദ്യശാലകളില്‍ നിന്ന് മദ്യം ലഭിക്കുക.
പുറത്തുനിന്നുള്ള ആർക്കും മദ്യം വില്‍ക്കരുതെന്നതാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വില്‍ക്കരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും പിഴയീടാക്കാമെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.









