മാസിക വില്‍ക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവുശിക്ഷ. കണ്ണൂർ പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 20,000 രൂപ പിഴയടയ്ക്കണമെന്നും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എം.ടി.ജലജാറാണിയുടെ ശിക്ഷാവിധിയില്‍ പറയുന്നു. പിഴയൊടുക്കാത്തപക്ഷം നാലുമാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കണം.
പുഴാതി വില്ലേജ് ഓഫീസറായിരുന്നു രഞ്ജിത്ത് ലക്ഷ്മണൻ. നിലവില്‍ ഇയാള്‍ സസ്പെൻഷനിലാണ്. കുട്ടികളുടെ മാസിക വില്‍ക്കാൻ വീട്ടിലെത്തിയ ഇരുപത്തിരണ്ടുകാരിയെയാണ് ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്. 2021-ലാണ് കേസിവാസ്പദമായ സംഭവം നടക്കുന്നത്.
കണ്ണൂരിലെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. കുട്ടികളുടെ മാസിക വില്‍ക്കാനായി വീട്ടിലെത്തിയപ്പോള്‍ അമ്മ അകത്തുണ്ടെന്ന് പറഞ്ഞ് വിളിച്ചശേഷം സെൻട്രല്‍ ഹാളില്‍നിന്ന് പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. കണ്ണൂർ വനിതാ സെല്‍ ഇൻസ്പെക്ടറായിരുന്ന പി.കമലാക്ഷിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീതാകുമാരി ഹാജരായി.

















