ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാത്തതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ നിരവധിയാണ്. നിലവറയില്‍ അമൂല്യങ്ങളായ രത്നങ്ങളുടെ നിധി ശേഖരമുണ്ടെന്നത് മുതല്‍ ഘോര സർപ്പങ്ങള്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നത് വരെയുള്ള പ്രചരണങ്ങള്‍ ശക്തമാണ്.ഇതിന് പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമാക്കുകയാണ് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മി ഭായി.
”ബി നിലവറ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന അറ എന്റെ അറിവില്‍ ഇതുവരെ തുറന്നിട്ടില്ല. അതിന്റെ മുമ്ബില്‍ ഇരുമ്ബഴിയിട്ട നീളമുള്ള വരാന്ത മുറിയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ മുറി പലപ്രാവശ്യം തുറന്നിട്ടുണ്ട്. അതിന്റെ ഒരു വശത്താണ് ബി കല്ലറയുടെ വാതില്‍. പ്രചരിക്കുന്നത് പോലെ ആ വാതിലിന് വലിയ വലുപ്പമോ സർപ്പങ്ങളുടെ രൂപമോ ഇല്ല.
2011ല്‍ കൃഷ്‌ണവിലാസം കൊട്ടാരത്തില്‍ വച്ച് അഷ്‌ടമംഗല പ്രശ്നം വച്ചപ്പോള്‍ ദേവജ്ഞന്മാർ വളരെ ശക്തമായി പറഞ്ഞു, ബി കല്ലറ തുറക്കാൻ പാടില്ല എന്ന്. അവിടം മുനിമാരും ദേവന്മാരും ശ്രീപദ്‌മനാഭനെ ധ്യാനിക്കുന്ന സ്ഥലമാണ്. ഭൂഗർഭമായി സ്ഥാപിച്ചിട്ടുള്ള ശ്രീചക്രത്തിന്റെ ശക്തിപ്രവാഹം മൂലബിംബത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന് ഭംഗം വന്നാല്‍ പുനഃസ്ഥാപിക്കാൻ കഴിയില്ല. അതിന് കഴിവോ പ്രാപ്‌തിയോ അറിവോ ഉള്ള കർമിമാർ ഇന്നില്ല. യക്ഷിയമ്മ അവിടെ തപസിരിക്കുന്നു എന്ന മറ്റൊരു വിശ്വാസമുണ്ട്. ഏറ്റവും ശക്തമായ മറ്റൊന്ന് തെക്കേടത്ത് നരസിംഹ സ്വാമിയുടെ സാന്നിദ്ധ്യമാണ്. ഇത്തരത്തില്‍ പലകാരണങ്ങള്‍ കൊണ്ടാണ് ബി കല്ലറ തുറക്കാൻ പാടില്ല എന്ന് പറയുന്നത്. ”





