പോട്ട ഫെഡറല്‍ ബാങ്കില്‍ 15 ലക്ഷം രൂപ കവർച്ച നടത്തിയ കേസില്‍ പ്രതി റിജോ ആന്റണി ചോദ്യം ചെയ്യലില്‍ ബാങ്ക് മാനേജർ ‘മരമണ്ടൻ’ ആണെന്നും കത്തി കാട്ടിയപ്പോള്‍ മാറിത്തന്നു എന്നും പൊലീസിനോട് പറഞ്ഞിരുന്നു.മാനേജർ ഉള്‍പ്പെടെയുള്ള ജീവനക്കാർ എതിർത്തിരുന്നുവെങ്കില്‍ പിന്മാറിയേനെ എന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി പല ആളുകളും രംഗത്ത് വന്നിട്ടുണ്ട്.ഇതിനിടെ യുഎന്‍ മുന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി ബാങ്ക് മാനേജറെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബാങ്ക് മാനേജരെ പ്രശംസിച്ചു. കയ്യില്‍ കത്തിയുമായി വന്ന കള്ളനെ എതിർക്കാതിരുന്ന മാനേജരാണ് തന്റെ ഹീറോയെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാർക്കും ഉപഭോക്താക്കള്‍ക്കും ഒരു പോറല്‍ പോലും ഉണ്ടാക്കാതെ പ്രശ്നം അവസാനിപ്പിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വമ്ബൻ പ്ലാനിംഗ്’ നടത്തി കത്തിയും മുഖംമൂടിയുമായി ബാങ്കില്‍വന്ന് അക്രമം കാട്ടി പിന്നെ മൂന്നു റൗണ്ട് ഡ്രസ്സും മാറി കേരള പോലീസ് ഒരിക്കലും പിടിക്കില്ല എന്ന വിശ്വാസത്തില്‍ വീട്ടില്‍ കുടുംബസംഗമം ഒക്കെ നടത്തിയ ‘മിടുമിടുക്കൻ’ ആണ് ബാങ്ക് മാനേജറെ മണ്ടൻ എന്ന് വിളിക്കുന്നതെന്നും മുരളി തുമ്മാരുക്കുടി കുറിച്ചു. ഇതൊക്കെ വാർത്തയാക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂർവമാണെങ്കിലും അസംഭവ്യമല്ലെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. എല്ലാ ബാങ്ക് ശാഖകളും ഈ വിഷയം ചർച്ച ചെയ്യണമെന്നും ഇത്തരം സാഹചര്യം എങ്ങനെ ഒഴിവാക്കാം, സംഭവിച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ബാങ്ക് കോർപ്പറേറ്റ് മാനേജ്മെന്റ് എല്ലാ ബ്രാഞ്ചുകള്‍ക്കും നിർദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് കൊള്ളക്കാരുടെ അഭിപ്രായവും പൊതുബോധവുമല്ല സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആ ബെസ്റ്റ്!!
കയ്യില്‍ കത്തിയുമായി വന്ന കള്ളനെ എതിർക്കാതിരുന്ന മാനേജർ ആണെന്റെ ഹീറോ. വാസ്തവത്തില്‍ സ്റ്റാഫിനും കസ്റ്റമേഴ്സിനും ചെറിയൊരു പോറല്‍ പോലും ഉണ്ടാക്കാതെ പ്രശ്നം അവസാനിപ്പിച്ചതിന് അദ്ദേഹത്തെ അനുമോദിക്കുകയാണ് വേണ്ടത്.അദ്ദേഹത്തെ മണ്ടൻ എന്നു വിളിക്കുന്നതാര്? ‘വമ്ബൻ പ്ലാനിംഗ്’ നടത്തി കത്തിയും മുഖംമൂടിയുമായി ബാങ്കില്‍വന്ന് അക്രമം കാട്ടി പിന്നെ മൂന്നു റൗണ്ട് ഡ്രസ്സും മാറി കേരള പോലീസ് ഒരിക്കലും പിടിക്കില്ല എന്ന വിശ്വാസത്തില്‍ വീട്ടില്‍ കുടുംബസംഗമം ഒക്കെ നടത്തിയ ‘മിടുമിടുക്കൻ.’ ഇതൊക്കെ വാർത്തയാക്കുന്നവരെപ്പറ്റി എപ്പോഴും പറയാറുള്ളതുകൊണ്ട് ഇനി പറയുന്നില്ല. അമ്മാവന്റെ വടി ഒടിയുകയേ ഉള്ളൂ.കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂർവ്വമാണ്. പക്ഷെ അസംഭവ്യമല്ല.
ആ ബെസ്റ്റ്!! കയ്യിൽ കത്തിയുമായി വന്ന കള്ളനെ എതിർക്കാതിരുന്ന മാനേജർ ആണെന്റെ ഹീറോ. വാസ്തവത്തിൽ സ്റ്റാഫിനും…
Posted by Muralee Thummarukudy on Sunday, February 16, 2025
കേരളത്തിലെ എല്ലാ ബാങ്ക് ശാഖകളും ഈ വിഷയം അടുത്തയാഴ്ച ചർച്ച ചെയ്യണം. ഇത്തരം സാഹചര്യം എങ്ങനെ ഒഴിവാക്കാം? ഇനി അഥവാ സംഭവിച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യാം? ഇത്തരം സാഹചര്യം എങ്ങനെ നേരിടണമെന്ന് ബാങ്ക് കോർപ്പറേറ്റ് മാനേജ്മെന്റ് എല്ലാ ബ്രാഞ്ചുകള്‍ക്കും നിർദ്ദേശം നല്‍കണം.ബാങ്ക് കൊള്ളക്കാരുടെ അഭിപ്രായവും പൊതുബോധവുമല്ല സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനം.
മുരളി തുമ്മാരുകുടി.





