ഇസ്‌ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്‌ജിദുള്‍ ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി.
സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്. റിയാദ് ഫാഷൻ വീക്കിനായി ഒരുക്കിയ സ്റ്റേജാണ് കഅബയുടെ മാതൃകയിലുണ്ടാക്കിയത്. കണ്ണാടി പ്രതിബിംബമായ തരത്തിലാണ് കഅബ മാതൃക സ്റ്റേജിലൊരുക്കിയത്. ഇതിനുചുറ്റും വിവിധ വസ്‌ത്രങ്ങള്‍ ധരിച്ച മോഡലുകള്‍ നടന്ന ദൃശ്യങ്ങള്‍ എക്‌സില്‍ വൈറലായി.
മാതൃകയ്‌ക്ക് ചുറ്റും നിന്ന് അർത്ഥനഗ്നരായാണ് വിശ്വപ്രസിദ്ധ ആർട്ടിസ്‌റ്റുകള്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചത്. ജെന്നിഫർ ലോപ്പസ്, കാമില കാബെല്ലോ, സെലിൻ ഡിയോണ്‍ എന്നിവരുടെ പരിപാടികളാണ് നടന്നത്. പരിപാടി ഇസ്ളാമിക വിശ്വാസത്തോടുള്ള കടുത്ത അവഹേളനമാണെന്നും വിഷൻ 2030 എന്ന സൗദിയുടെ പരിഷ്‌കരണ പരിപാടിയ്‌ക്ക് നിരക്കുന്നതുമല്ലെന്നാണ് വിമർശകർ പറഞ്ഞത്. ‘അറബ് വംശജരേ, നിങ്ങള്‍ എല്ലാ പരിധികളും കടന്നിരിക്കുന്നു. റിയാദ് ഫാഷൻ വീക്കിന്റെ ഉദ്‌ഘാടനവേളയില്‍ വെറും വിനോദത്തിനായി വിശുദ്ധ കഅബ പോലെ മാതൃകയില്‍ സ്‌റ്റേജ് സൃഷ്‌ടിച്ച് സ്‌ത്രീകളെ കൊണ്ട് നൃത്തം ചെയ്യിച്ചു. ഇത് അസ്വീകാര്യമാണ്.’ ചിലർ വിമർശിക്കുന്നു.
വൈവിദ്ധ്യമാർന്ന സമൂഹവും ശക്തമായ സാമ്ബത്തികാവസ്ഥയും ലക്ഷ്യമിട്ട് സൗദി ഭരണകൂടം നടപ്പാക്കുന്ന പരിപാടിയാണ് വിഷൻ 2030. പരിഷ്‌കാരങ്ങള്‍ ആഗോളശ്രദ്ധ നേടുമെങ്കിലും ഇത് ഇസ്ലാമിക മൂല്യങ്ങളെ തകർക്കുന്നു എന്നാണ് വിമർശകർ പറയുന്നത്. മദ്യപാനം, വില്‍പ്പന,വാങ്ങല്‍ എന്നിവ കർശനമായി വിലക്കിയിട്ടുള്ള സൗദി അറേബ്യ രാജ്യത്തെ ആദ്യ മദ്യശാല റിയാദില്‍ തുടങ്ങുമെന്ന് മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. രാജ്യത്തെ മതമൂല്യങ്ങളെ പരിഷ്‌കാരങ്ങള്‍ ബാധിക്കരുതെന്നാണ് വിമർശകരുടെ ആവശ്യം. ഇതിനിടെയാണ് കഅബ മാതൃക തീർത്ത് ഫാഷൻഷോ നടന്നത്.






