നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപിയുടെയും അവർ ഉള്‍പ്പെടുന്ന സഖ്യമായ മഹായുതിയുടെയും പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ലോക്പോള്‍ സർവേ ഫലം. സംസ്ഥാനത്ത് ബിജെപിക്ക് അടിതെറ്റുമെന്നും പ്രതിപക്ഷ സഖ്യമായ എംവിഎ അഥവാ മഹാവികാസ് അഘാഡി വലിയ മുന്നേറ്റം തന്നെ കാഴ്‌ച വയ്ക്കുമെന്നുമാണ് ലോക്പോള്‍ മെഗാ സർവേയില്‍ പ്രവചിച്ചിരിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ എംവിഎ അധികാരത്തില്‍ എത്തുമെന്നാണ് സർവേയില്‍ പറയുന്നത്.
മഹായുതി സഖ്യത്തിന് വിചാരിച്ച അത്രയും മികച്ച രീതിയില്‍ തിരഞ്ഞെടുപ്പില്‍ ശോഭിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് മെഗാ സർവേ പറയുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷം കടക്കുന്ന രീതിയിലുള്ള പ്രകടനം എംവിഎ നടത്തുമെന്നാണ് ലോക്പോള്‍ പ്രവചിക്കുന്നത്. നിലവിലെ ഭരണകക്ഷി കൂടിയായ മഹായുതി ആകെ 115 മുതല്‍ 128 സീറ്റുകള്‍ വരെ നേടാനാണ് സാധ്യതയെന്നാണ് സർവേ പറയുന്നത്. എന്നാല്‍ പ്രതിപക്ഷ സഖ്യമായി എംവിഎ വമ്ബൻ മുന്നേറ്റം തന്നെ നടത്തുമെന്ന് സീറ്റ് നില സൂചിപ്പിക്കുന്നു. 151 മുതല്‍ 162 സീറ്റുകള്‍ വരെയാണ് മഹാവികാസ് അഘാഡിക്ക് ലോക്പോള്‍ പ്രവചിക്കുന്നത്.മറ്റുള്ളവർക്ക് കേവലം 5 മുതല്‍ 14 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തോളം നീണ്ടുനിന്ന സുദീർഘമായ പ്രക്രിയയിലൂടെയാണ് സർവേ നടത്തിയതെന്നാണ് ലോക്പോള്‍ വ്യക്തമാക്കുന്നത്. ഇതിനായി ആകെയുള്ള 288 മണ്ഡലങ്ങളില്‍ ഓരോന്നില്‍ നിന്നും 300 സാമ്ബിളുകള്‍ വീതം ശേഖരിച്ചുവെന്നാണ് അവർ വ്യക്തമാക്കുന്നത്.സീറ്റ് നിലയില്‍ മാത്രമല്ല മഹാരാഷ്ട്രയില്‍ വോട്ട് വിഹിതത്തിലും മഹായുതി സഖ്യത്തെ എംവിഎ വലിയ വ്യത്യാസത്തില്‍ മറികടക്കും എന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. എംവിഎ 43 മുതല്‍ 46 ശതമാനം വരെ വോട്ട് നേടുമെന്നാണ് സർവേ പറയുന്നതെങ്കില്‍ മഹായുതിക്ക് ലഭിക്കുക 37 മുതല്‍ 40 ശതമാനം വരെയാണ് വോട്ട് ലഭിക്കുക, മറ്റുള്ളവർക്ക് ഇത് 16 മുതല്‍ 19 ശതമാനം വരെ ആയിരിക്കും.
നവംബർ 20ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം വരുന്നതാവട്ടെ നവംബർ 23നായിരിക്കും. ആകെ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 145 സീറ്റുകള്‍ നേടുന്നവർക്ക് സംസ്ഥാനത്ത് ഭരിക്കാൻ കഴിയും. നിലവില്‍ ബിജെപി, ശിവസേന ഷിൻഡെ വിഭാഗം, എൻസിപി അജിത് പവാർ വിഭാഗം എന്നിവർ ഒരുമിച്ചുള്ള മഹായുതി സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.മറുവശത്ത് മഹാവികാസ് അഘാഡി എന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവാർ എന്നിങ്ങനെയുള്ള കക്ഷികളാണ് ഉള്‍പ്പെടുന്നത്. ഇരുകൂട്ടരും കാര്യമായ പ്രചാരണം തന്നെയാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം മഹാരാഷ്ട്രയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

















