പ്രതിസന്ധിയുണ്ടാകുമ്ബോള്‍ സർക്കാർ നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ടും മെക്കിട്ട് കയറിയുമാണോ പണം കണ്ടെത്തേണ്ടതെന്ന് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയാണ് കണക്ക് നിരത്തിയുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേദിയായത്. ക്ഷേമാനുകൂല്യങ്ങള്‍ തടസ്സപ്പെട്ടതു മുതല്‍ സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സയിലെ നിസ്സഹായത വരെ അടിവരയിട്ടായിരുന്നു പ്രതിപക്ഷം സർക്കാറിനെ കടന്നാക്രമിച്ചത്.
മാത്യു കുഴല്‍നാടനാണ് പ്രമേയം അവതരിപ്പിച്ചത്. കേരളം ഉണ്ടായതിനു ശേഷമുള്ള ഏറ്റവും കനത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വി.ഡി. സതീശൻ കുറ്റപ്പെത്തി. പണമില്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ മന്ത്രിമാരുടെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. എപ്പോഴാണ് ട്രഷറി നിയന്ത്രണം ഇല്ലാത്തതെന്ന് ചോദിച്ചാല്‍ മതി. കേന്ദ്രം തരാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പോരാട്ടത്തിനു മുന്നില്‍ തങ്ങളുണ്ടാകും. പക്ഷെ, നിങ്ങളുടെ പിടിപ്പുകേടുകളൊക്കെ അവിടെ കെട്ടിവെക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, മുൻ വർഷങ്ങളുമായി താരതമ്യം ചെയ്ത് തനത് നികുതി-നികുതിയേതര വരുമാനത്തിലടക്കമുണ്ടായ വർധനയും സാമ്ബത്തിക നേട്ടങ്ങളുമടക്കം അക്കമിട്ടും കേന്ദ്രത്തിന്‍റെ സാമ്ബത്തിക ഉപരോധമടക്കം ചൂണ്ടിക്കാട്ടിയുമായിരുന്നു ഭരണപക്ഷ പ്രതിരോധം. കേരളത്തില്‍ സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നെന്നും ആർക്കും ഒന്നും ലഭിക്കുന്നില്ലെന്നുമുള്ള പ്രതിപക്ഷ ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു.





