ആദ്യ ദിനം 100 കോടി കവിഞ്ഞ് ദളപതി വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 120 കോടിയില്‍ അധികമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം 43 കോടി വാരി. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെയാണ് ചിത്രം ബോക്സ് ഓഫിസില്‍ കുതിപ്പ് നടത്തിയത്. ഈ വർഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം വിജയ്‌യുടേതായി റിലീസിന് എത്തിയ ആദ്യ ചിത്രമാണ് ഗോട്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം തമിഴില്‍ വൻ മുന്നേറ്റമാണ് നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്നും 30 കോടിയാണ് വാരിക്കൂട്ടിയത്. ലിയോ, ബീസ്റ്റ്, സർക്കാർ എന്നീ സിനിമകള്‍ക്കു ശേഷം തമിഴ്നാട്ടില്‍ നിന്നും ആദ്യദിനം 30 കോടി വാരുന്ന നാലാമത്തെ വിജയ് ചിത്രമാണിത്.
കേരള ബോക്സ് ഓഫിസില്‍ നിന്ന് 5.80 കോടി ചിത്രം കളക്റ്റ് ചെയ്തു. ഇതോടെ മികച്ച കളക്ഷൻ നേടുന്ന വിജയ്‌യുടെ നാലാമത്തെ ചിത്രമായി ഗോട്ട് മാറി. ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്റര്‍ ഒക്യുപെന്‍സി 76.23 ശതമാനമാണ്. ചെന്നൈയില്‍ 99 ശതമാനം വരെ ഒക്യുപെന്‍സിയാണ് കാണിക്കുന്നത്. ഇതേ മുന്നേറ്റം തുടര്‍ന്നാണ് ചിത്രം കളക്ഷനില്‍ ലിയോയെ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.








