വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി സ്വാമി, സെക്രട്ടറി പെരുമ്ബാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല നമ്ബർ 64-ല്‍ രാഹുല്‍ ആദിത്യ എന്നിവർക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയില്‍നിന്ന് 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
98 കോടിയുടെ വായ്പ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി ഇത്രയും തുക തട്ടിച്ചു എന്നാണ് പരാതി. ഇതേ സ്വാമി കൊല്ലം ചവറയില്‍ ഒരു റിട്ട. എസ്.ഐ.യില്‍നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിലും പോലീസ് കേസുണ്ട്.
ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആശ്രമത്തില്‍ പോലീസ് എത്തിയെങ്കിലും സ്വാമി മുങ്ങിയിരുന്നു. സ്വാമി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.










