പാരീസ് ഒളിമ്ബിക്സില്‍ ഒരു വെള്ളിയും, നാല് വെങ്കലവുമായി മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ ഒറ്റ ഒരു മെഡല്‍ സ്വന്തമാക്കിയ പാകിസ്താൻ ഇന്ത്യയേക്കാള്‍ 11 സ്ഥാനം മുകളിലാണ്. മെഡല്‍ പട്ടികയില്‍ പാകിസ്ഥാൻ 53 ആംസ്ഥാനത്തും ഇന്ത്യ 64 ആം സ്ഥാനത്തുമാണുള്ളത്. ഒളിമ്ബിക്സില്‍ രാജ്യങ്ങളുടെ വിജയം നിർണ്ണയിക്കുന്നതിനുള്ള പൊതുരീതി പ്രകാരമാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യ പാകിസ്താന് പിന്നിലായത്.
ജാവലിൻ ത്രോയില്‍ സ്വർണം നേടിയതോടെയാണ് പാകിസ്താൻ ഇന്ത്യയെ മറികടന്നത്. ഇന്നലെ നടന്ന ജാവലിൻ ത്രോയില്‍ ലോക റെക്കോഡോടെ അർഷദ് നദീം സ്വർണം നേടിയതോടെയാണ് മെഡല്‍ പട്ടികയില്‍ കുതിപ്പുണ്ടാക്കാൻ പാകിസ്താന് സാധിച്ചത്. ഇന്ത്യയുടെ നീരജ് ചോപ്രക്കായിരുന്നു മത്സരത്തില്‍ വെള്ളി.
നേടിയ സ്വർണ മെഡലുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മറ്റിയുടെ റാങ്കിംഗ് രീതി. ഒരു രാജ്യം 10 വെള്ളിയോ വെങ്കലമോ സ്വന്തമാക്കിയാല്‍ പോലും അത് ഒരു സ്വർണ മെഡലിനേക്കാള്‍ താഴെയായിരിക്കും. ലഭിച്ച സ്വർണ മെഡലുകളുടെ എണ്ണത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ തുല്യത ഉണ്ടായാല്‍ മാത്രമേ വെള്ളി, വെങ്കല മെഡലുകളുടെ എണ്ണത്തിന് പ്രസക്തി ഉണ്ടാവുകയുള്ളു.











