സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നത് കോഴിക്കര്ഷകരേ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയുടെ വര്ധനവുണ്ടായതോടെ നിലവില് ഫാമുകളില് എത്തുമ്പോള് 2,500 രൂപവരെയാണ് വില.ഈ സാഹചര്യത്തില് കോഴിവളര്ത്തല് മുന്നോട്ടുകൊണ്ടുപോകാന് ബുദ്ധിമുട്ടാണെന്നും വിലവര്ധന തുടരുകയാണെങ്കില് ചെറുകിട കര്ഷകര് മേഖല വിട്ടുപോകേണ്ടിവരുമെന്നുമാണ് കര്ഷകരുടെ ആശങ്ക.

ചോളം, മെയ്സ്, തവിട്, മൊളാസിസ്, കപ്പലണ്ടി, കപ്പപ്പൊടി എന്നിവ ഉള്പ്പെടുന്ന തീറ്റയാണ് കോഴിവളര്ത്തലിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം 40 ദിവസം കോഴിക്കുഞ്ഞുങ്ങളെ വളര്ത്തിയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. സാധാരണ മൂന്ന് കിലോ തീറ്റ നല്കിയാല് രണ്ട് കിലോ തൂക്കമുള്ള കോഴി ലഭിക്കുമെങ്കിലും, അടുത്തിടെ തീറ്റയുടെ ഗുണനിലവാരം കുറഞ്ഞതോടെ പ്രതീക്ഷിച്ച വളര്ച്ച ലഭിക്കുന്നില്ലെന്നാണ് കര്ഷകരുടെ പരാതി. ഇതോടെ ഉല്പാദനച്ചെലവും വര്ധിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മാസം മുമ്പ് 2,000 മുതല് 2,020 രൂപവരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റ ഇപ്പോള് 2,500 രൂപയിലെത്തിയിട്ടുണ്ട്. ഇത്രയും ഉയര്ന്ന ചെലവില് കോഴിവളര്ത്തല് ലാഭകരമല്ലാത്തതിനാല് നിരവധി കര്ഷകര് ഉല്പാദനം കുറയ്ക്കുകയോ കൃഷി അവസാനിപ്പിക്കുകയോ ചെയ്യുകയാണ്. ഇതോടെ വന്കിട കമ്പനികളുടെ സ്വാധീനം ഈ മേഖലയില് വര്ധിക്കുന്നതായും കര്ഷകര് ചൂണ്ടിക്കാട്ടുന്നു. കമ്പനികള് നല്കുന്ന കോഴിക്കുഞ്ഞുങ്ങളെ വളര്ത്തി തിരിച്ചുനല്കുന്ന രീതിയിലേക്ക് പലരും മാറേണ്ടിവരികയാണ്. ഇതിലൂടെ ലഭിക്കുന്നത് വളരെ കുറഞ്ഞ കമ്മിഷന് മാത്രമാണെന്നും അവര് പറയുന്നു.

സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം ആളുകള് നേരിട്ടും പരോക്ഷമായും കോഴിവളര്ത്തല് മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. നിലവിലെ സാഹചര്യം തുടര്ന്നാല് ഈ മേഖലയിലെ തൊഴിലും ഉല്പാദനവും വലിയ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്.

ഓണക്കാലത്ത് ചിക്കന് വിപണിയിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ഉയര്ന്ന മുതല്മുടക്ക് കാരണം പുതിയ ബാച്ച്‌ കോഴിക്കുഞ്ഞുങ്ങളെ വളര്ത്താന് പലരും തയ്യാറാകുന്നില്ല. ഇത് വിപണിയില് കോഴിയിറച്ചിയുടെ ലഭ്യത കുറയ്ക്കാന് ഇടയാക്കും.

നിലവില് കിലോയ്ക്ക് 250 രൂപയാണ് ചിക്കന്റെ വില. നിലവിലെ സാഹചര്യം തുടരുകയാണെങ്കില് ഓണക്കാലത്ത് ഇത് 400 രൂപവരെ ഉയരാന് സാധ്യതയുണ്ടെന്ന് വ്യാപാരികള് പറയുന്നു.

കോഴിക്കുഞ്ഞുങ്ങളുടെ വില വര്ധിച്ചതിന്റെ നേട്ടം കര്ഷകര്ക്ക് ലഭിക്കുന്നില്ലെന്നും നിരവധി കര്ഷകര് ഉല്പാദനം കുറയ്ക്കുകയോ കോഴിവളര്ത്തല് അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും ഓള് കേരള പൗള്ട്രി ഫെഡറേഷന് ജനറല് സെക്രട്ടറി എസ്. കെ. നസീര് പറഞ്ഞു. പ്രശ്നത്തില് സര്ക്കാര് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക