തൃപ്പൂണിത്തുറയില്‍ ബസ് അപകടത്തില്‍പെട്ട് വസ്ത്രം പൂർണമായും കീറിപ്പോയ സ്ത്രീയ്ക്ക് ഉടുമുണ്ട് അഴിച്ച് നല്‍കിയതില്‍ പ്രതികരിച്ച് വസ്ത്രം നല്‍കിയ ഷാജി. ഉച്ചയ്ക്ക് 12.30 നാണ് സംഭവം നടക്കുന്നത്. അവരെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടതിന് ശേഷമാണ് ഞങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഓപ്പറേഷൻ കഴിഞ്ഞെന്നാണ് അറിഞ്ഞത്.
രാവിലെ എഴുന്നേറ്റത് മുതല്‍ അഭിനന്ദനം അറിയിക്കാനായി നിരവധി ആളുകള്‍ വിളിച്ചെന്നും സന്തോഷമുണ്ടെന്നും ഷാജി പ്രതികരിച്ചു.കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ ചായ വില്‍പനക്കാരനായ എം ആർ ഷാജിയാണ് തന്റെ വസ്ത്രം അഴിച്ചുനല്‍കി സ്ത്രീയെ സഹായിച്ചത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജംങ്ഷനിലായിരുന്നു സംഭവം.
തന്റെ സൈക്കിളില്‍ സമീപത്തെ കടകളിലേക്ക് ചായ നല്‍കാനായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് അവരുടെ വസ്ത്രങ്ങള്‍ പൂർണമായും കീറിപ്പോയിരുന്നു. തുടർന്നാണ് താൻ ഉടുത്തിരുന്ന മുണ്ട് ഷാജി അഴിച്ചുനല്‍കിയത്.







