കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്തില്‍ അതൃപ്തിപ്രകടമാക്കി ശശി തരൂർ എംപി. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടി അവസാനിക്കും മുൻപേ ശശി തരൂർ വേദി വിട്ട് ഇറങ്ങിപ്പോവുകയും ചെയ്തു.രാഹുല്‍ പ്രസംഗം തുടങ്ങവെ നേതാക്കളുടെ പേര് പറയുന്ന കൂട്ടത്തില്‍ ശശി തരൂരിൻ്റെ പേര് മാത്രം പറഞ്ഞിരുന്നില്ല. തൻ്റെ പേരു മാത്രം പറയാതെ ഉണ്ടായ അവഗണനയിലാണ് പ്രതിഷേധ സൂചകമായി ശശി തരൂർ വേദി വിട്ട് ഇറങ്ങിയത്.
രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ രാഹുല്‍ എത്തുന്നതിന് മുന്നെ സംസാരിക്കേണ്ടുന്ന പൈലറ്റ് പ്രസംഗകൻ മാത്രം ആക്കിയതിലും തരൂരിന് പരിഭവമുണ്ട്. ഇതൊക്കെയാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്. സംഭവത്തില്‍ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധമറിയിക്കുകയും ചെയ്തു.അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തിന്റെ ഭാഗമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി മഹാപഞ്ചായത്ത് മാറി.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൻ വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വർഗീയതയുടെ പേരില്‍ നാടിനെ കുത്തി കീറാൻ കുറച്ചു പേർ ശ്രമിക്കുമ്പോള്‍ അതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഎം വർഗീയയ്ക്ക് കുട പിടിക്കുന്നതിനെ ചോദ്യം ചെയ്യും. വർഗീയവാദികള്‍ക്ക് തീ പിന്തം എറിഞ്ഞുകൊടുക്കുകയാണ് സിപിഎമ്മെന്നും വി ഡി സതീശൻ വിമർശിച്ചു.





