കാട്ടുപൂച്ചകളെ നമ്മളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. ഇവയെകുറിച്ച്‌ അധികം അറിവില്ലെങ്കിലും സാധാരണ പൂച്ചകളെക്കാള്‍ അക്രമകാരികളാണിവ. ലോകത്തിലെ ഏറ്റവും അപകടകാരിയായ കാട്ടുപൂച്ച എന്നറിയപ്പെടുന്നത് ബ്ലാക്ക് ഫൂട്ടഡ് ക്യാറ്റ് എന്നയിനമാണ്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലാണ് ഇവയുടെ പ്രധാനവാസം. ആഫ്രിക്കയിലെ ഏറ്റവും ചെറിയ കാട്ടുപൂച്ചയായ ഇതിന് ക്രൂരമായ വേട്ടയാടല്‍ സ്വഭാവം കാരണം ‘ചിതലപ്പുറ്റിലെ കടുവ’ എന്നൊരു വിളിപ്പേരുമുണ്ട്.ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ മാത്രം ഭാരവും 3550 സെന്റിമീറ്റര്‍ വരെ നീളവുമുള്ള ഈ ജീവി അസാധാരണമായി വേട്ടയാടും.

പേരിന് കാരണമായ കറുത്ത പാദങ്ങള്‍, മണല്‍ നിറഞ്ഞ പ്രതലത്തിലൂടെ നിശ്ശബ്ദമായി ഇരയെ പിന്തുടരാന്‍ പാകത്തിലുള്ളതാണ്. വലിയ ചെവികള്‍, ഉരുണ്ട മുഖം എന്നിവയെല്ലാം ഭംഗിയുള്ള രൂപം നല്‍കുന്നുണ്ടെങ്കിലും തന്റെ ആവാസവ്യവസ്ഥയിലെ പ്രധാന വേട്ടക്കാരനാണ് ഈ പൂച്ച. വേട്ടയിലെ വിജയനിരക്ക് സിംഹങ്ങളെക്കാളും കടുവകളക്കാളും കൂടുതലാണ്.രാത്രിയില്‍ വേട്ടയാടുന്ന ഇവ സന്ധ്യയോടെ ഇരതേടി ഇറങ്ങും. ആണ്‍പൂച്ചകള്‍ 16 ചതുരശ്ര കിലോമീറ്റര്‍ വരെ വിശാലമായ പ്രദേശം അരിച്ചുപെറുക്കുന്നു. എലികളെയും ഗെര്‍ബിലുകളെയും പോലുള്ള ചെറുസസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, പ്രാണികള്‍, എന്തിന്, മുയലുകളെയോ കുട്ടിമാനുകളെയോ പോലുള്ള തങ്ങളെക്കാള്‍ ഭാരമുള്ള ഇരകളെപ്പോലും ഇവ ഭക്ഷണമാക്കും. ഒരു വര്‍ഷം 3,000 എലികളെ വരെ ഇവ അകത്താക്കും. ഇത് കാര്‍ഷിക മേഖലകളില്‍ സ്വാഭാവിക കീടനിയന്ത്രണത്തിനും സഹായിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടങ്ങാത്ത വിശപ്പ് കാരണം ഇവയ്ക്ക് തുടര്‍ച്ചയായി വേട്ടയാടേണ്ടിവരുന്നു. ഏറ്റവും സജീവമായ സമയങ്ങളില്‍ ഓരോ 50 മിനിറ്റിലും ഒരു ഇരയെ വീഴ്ത്താന്‍ ഇവയ്ക്ക് കഴിയും. ഈ പൂച്ചയുടെ വേട്ടയാടല്‍ രീതികള്‍ കൃത്യത, വേഗം എന്നിവയിലടിസ്ഥാനമാക്കിയുള്ളതാണ്. വയറ് മണലില്‍ തട്ടത്തക്കവിധം നിലംപറ്റി നീങ്ങി, പതുങ്ങിയിരുന്ന് ആക്രമിക്കുന്ന രീതി ഇവയ്ക്കുണ്ട്. സൂക്ഷ്മമായ കേള്‍വിശക്തി ഉപയോഗിച്ച്‌ 30 മീറ്റര്‍ അകലെ നിന്നുപോലും ഇരയുടെ നേരിയ അനക്കങ്ങളോ ശബ്ദങ്ങളോ തിരിച്ചറിയാന്‍ സാധിക്കും. കാഴ്ചശക്തിയും അതുപോലെ മൂര്‍ച്ചയേറിയതാണ്.കുറഞ്ഞ വെളിച്ചത്തില്‍ കാണാന്‍ പാകത്തിലുള്ള കണ്ണുകള്‍ ഇരുട്ടിലും ചലനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.

ഇരയുടെ അടുത്തെത്തിയാല്‍ ശക്തമായ പിന്‍കാലുകളുടെ സഹായത്തോടെ ഒറ്റ കുതിച്ചുചാട്ടത്തില്‍ പല മീറ്ററുകള്‍ താണ്ടും. ഇരയെ പിടിക്കാന്‍ നീണ്ട ഓട്ടങ്ങള്‍ ഒഴിവാക്കി, ചിതല്‍പ്പുറ്റുകള്‍ക്കോ കുറ്റിക്കാടുകള്‍ക്കോ പിന്നില്‍ പതിയിരുന്ന് ആക്രമിക്കുകയാണ് ഈ പൂച്ചകളുടെ പ്രധാന രീതി. ചത്ത മൃഗങ്ങളെയും ഭക്ഷിക്കുമെങ്കിലും പുതുതായി പിടിച്ച ഇരകളോടാണ് കൂടുതല്‍ പ്രിയം. ബാക്കിവരുന്നവ പിന്നീട് ഭക്ഷിക്കാനായി ഒളിപ്പിച്ചുവയ്ക്കും. ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സ്വഭാവമാണ് ഇവയുടേത്. ഈ പൂച്ച വംശനാശഭീഷണി നേരിടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക