ലിവിങ് ടുഗെതർ ബന്ധങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ദമ്ബതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭീഷണി നേരിടുന്ന 12 ദമ്ബതികള്‍ക്കാണ് കോടതി പോലീസ് സംരക്ഷണം അനുവദിച്ചത്. പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാൻ അവകാശമുണ്ടെന്നും അത് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
വിവാഹിതരാണോ അല്ലയോ എന്നതല്ല, മറിച്ച് ഓരോ പൗരന്റെയും ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമാണ് ഭരണഘടന മുൻഗണന നല്‍കുന്നത്. വിവാഹം കഴിച്ചില്ല എന്നത് കൊണ്ട് ഒരാളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കാൻ കാരണമാകില്ല. ലിവിങ് ടുഗെതർ ബന്ധങ്ങളോട് സമൂഹത്തിന് വിയോജിപ്പോ അസ്വസ്ഥതയോ ഉണ്ടാകാം. എന്നാല്‍ അത്തരം ബന്ധങ്ങള്‍ നിയമവിരുദ്ധമല്ല. സാമൂഹികമായ ശരിതെറ്റുകള്‍ നിയമത്തെ ബാധിക്കില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ് വ്യക്തമാക്കി.പ്രായപൂർത്തിയായ ഒരാള്‍ക്ക് ആർക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഇതില്‍ ഇടപെടാൻ കുടുംബാംഗങ്ങള്‍ക്കോ മറ്റാർക്കെങ്കിലുമോ അവകാശമില്ല.
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി പറഞ്ഞു.ലിവിങ് ടുഗെതർ ദമ്ബതികള്‍ക്ക് സംരക്ഷണം നിഷേധിച്ച മുൻകാല കോടതി വിധികള്‍ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജി നല്‍കിയവർ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അവർക്ക് സുരക്ഷ നിഷേധിക്കാൻ നിയമപരമായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ദമ്ബതികള്‍ക്ക് നേരിട്ട് പോലീസ് മേധാവികളെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.








