തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ എല്‍.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് സുപ്രീംകോടതിയില്‍ നല്‍കിയ ഹർജി പിൻവലിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജി അപ്രസക്തമായെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു എം. സ്വരാജിന്റെ അപ്പീല്‍. എന്നാല്‍, ഹൈക്കോടതി ഈ ഹർജി തള്ളിയിരുന്നു. തുടർന്ന് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇപ്പോള്‍ അപ്പീല്‍ പിൻവലിക്കുകയായിരുന്നു. ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് എം. സ്വരാജിന്റെ ആവശ്യം അംഗീകരിച്ച് ഹർജി തീർപ്പാക്കിയത്.
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചെന്നായിരുന്നു സ്വരാജിന്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പില്‍ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് അദ്ദേഹം ഹർജിയില്‍ ആരോപിച്ചിരുന്നത്. സ്വരാജിന്റെ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നില്ല.
കെ ബാബു തോറ്റാല്‍ അയ്യപ്പൻ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. മതം ഉപയോഗിച്ച് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്നാണ് സ്വരാജ് വാദിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സ്വരാജിനെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.





