അരുന്ധതി റോയിയുടെ പുസ്തകത്തെ നിയമക്കുരുക്കിലാക്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹര്‍ജിയെന്ന് കോടതി നിരീക്ഷിച്ചു. പ്രസാധകരുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. നിമപരമായ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചിരുന്നു.പൊതുതാല്‍പര്യ ഹര്‍ജിയുടെ ദുരുപയോഗം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ, ഹര്‍ജിക്കാരന് പിഴചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചിരുന്നു. പുകവലിക്കെതിരെ മുന്നറിയിപ്പ് കവര്‍ പേജില്‍ നല്‍കിയിട്ടുണ്ടല്ലോ എന്നും, പുസ്തകം മറിച്ചുപോലും നോക്കാതെയാണോ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.
അരുന്ധതി റോയി പ്രസിദ്ധീകരിച്ച ആദ്യ ഓർമക്കുറിപ്പ് കൂടിയാണ് മദർ മേരി കംസ് ടു മീ. അമ്മയുമായുള്ള തന്റെ സങ്കീർണമായ ബന്ധത്തെക്കുറിച്ചും അക്ഷരങ്ങളുടെ ലോകത്ത് എത്തപ്പെട്ടതിനെപ്പറ്റിയുമാണ് പുസ്തകത്തില്‍ പറഞ്ഞുപോകുന്നത്. ഓഗസ്റ്റ് 28-നാണ് പുസ്തകം പുറത്തിറങ്ങിയത്.
കോട്ടയത്തെ പള്ളിക്കുടം സ്‌കൂള്‍ സ്ഥാപകയായ മേരി റോയിയാണ് അരുന്ധതി റോയിയുടെ അമ്മ. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശമുണ്ടെന്ന നിർണായക സുപ്രീം കോടതി വിധിയ്ക്ക് കാരണമായ കേസിലെ ഹർജിക്കാരി മേരി റോയി ആയിരുന്നു. മേരി റോയിയുടെ ഓർമ്മകൾ ഉറങ്ങുന്ന പള്ളിക്കൂടം സ്കൂളിൽ വെച്ച് തന്നെയാണ് പുസ്തകം പ്രകാശനം ചെയ്തതും.






