കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേർക്കും എന്നതായിരുന്നു തന്ത്രം.
നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയാണ് ആറാം തീയതി നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിനു മറ്റു കേന്ദ്രങ്ങളുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന തുടരുകയാണ്. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ചിരുന്നത്.
ഇടപാടുകാർക്ക് വാട്‌സാപ്പിലൂടെ ലൊക്കേഷൻ കൈമാറും. വന്നശേഷം ഫ്ലാറ്റിലെ കൗണ്ടറിലെത്തി പണമടയ്ക്കണം. ആശുപത്രികളുടെ അടുത്താണ് സംഘം ഫ്ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇടപാടുകാർ. രണ്ടു വർഷം മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പരിസരത്തുള്ളവരുടെ പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.





