മുംബൈ:അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ.
കൃഷി മന്ത്രി മണിക്‌റാവു കൊക്കാട്ടെയെയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെയെയും സംരക്ഷിക്കുന്നത് ബിജെപിയുടെ ഹിന്ദുത്വ സങ്കൽപ്പവുമായി യോജിക്കുന്നുണ്ടോയെന്ന് താക്കറെ ചോദിച്ചു. ‘അഴിമതിക്കാരെ സംരക്ഷിക്കുന്നതാണോ ബിജെപിയുടെ ഹിന്ദുത്വം? ന്യൂ ഇന്ത്യ ബാങ്കിൻ്റെ തകർച്ചയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിക്കുക എന്നത് ദേശീയതയുടെ നിർവചനമാണോ?” താക്കറെ തൻ്റെ പ്രസംഗത്തിനിടെ ചോദിച്ചു.
മാധ്യമങ്ങളോട് സംസാരിച്ച താക്കറെ ഭരണസഖ്യത്തെ വിമർശിച്ചു, “രാജ്യം അരാജകത്വത്തിൻ്റെ യുഗത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മൾ യഥാർത്ഥ ഹിന്ദുത്വവും ദേശീയതയും പുനഃസ്ഥാപിക്കുകയും ജനങ്ങളുടെ പരാതികൾ കേൾക്കുകയും വേണം. ഛത്രപതി ശിവജി മഹാരാജ് ഒരിക്കലും മറ്റ് മതങ്ങൾക്കെതിരെ വിദ്വേഷം പ്രസംഗിച്ചിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദുത്വത്തെ വളച്ചൊടിച്ചവരെ തുറന്നുകാട്ടണം. തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലീങ്ങളോടുള്ള അവരുടെ അവസരവാദ സ്നേഹത്തിൻ്റെ ഉദാഹരണങ്ങൾ എനിക്ക് നൽകാൻ കഴിയും.അദ്ദേഹം പറഞ്ഞു.





