കായംകുളത്ത് സർക്കാർ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ഇസ്ലാമത പ്രാർത്ഥന ചൊല്ലിയത് വിവാദമാകുന്നു.കായംകുളം നഗരസഭയുടെ ലീഗ് ഭരിക്കുന്ന 43ാം വാർഡിലാണ് സിപിഎമ്മിന്റെ അതിരുവിട്ട മുസ്ലീം പ്രീണനം. വിപുലമായ രീതിയില്‍ റാത്തീബ് ചടങ്ങിന് ശേഷം സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഇന്നലെയായിരുന്നു ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം. ചാലിശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന റാത്തീബ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. മുസ്ലീം മതവിഭാഗത്തില്‍ നിന്നുള്ള നിരവധിപേർ ഇതില്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യു. പ്രതിഭ എംഎല്‍എയായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷയായത്. നഗരസഭാ ചെയർമാനും പ്രതിപക്ഷ നേതാക്കളും ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.
സർക്കാർ പരിപാടിയില്‍ മത ചടങ്ങ് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. നഗ്നമായ ഭരണഘടനാ ലംഘനമാണ് കായംകുളത്ത് നടന്നതെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വചസ്പതി ചൂണ്ടിക്കാട്ടി. ഇതിന് മന്ത്രി സജി ചെറിയനും യു. പ്രതിഭ എംഎല്‍എയും മറുപടി പറയണം. പ്രത്യേക മതത്തിന്റെ ചട്ടക്കൂടില്‍ സർക്കാരിനെ കെട്ടുന്ന നടപടി സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





