കഴിഞ്ഞ മാസം 13 മുതല്‍ ആരംഭിച്ച മഹാകുംഭമേളയില്‍ പ്രതിദിനം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ്‌രാജില്‍ എത്തിച്ചേരുന്നത്.പല മേഖലയിലുളള പ്രമുഖർ കുംഭമേളയില്‍ എത്തുന്നതും വാർത്തകളില്‍ ഇടംപിടിക്കാറുണ്ട്.ശതകോടീശ്വരനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയും കുടുംബവും കുംഭമേളയില്‍ പങ്കെടുക്കാൻ എത്തിയതും ശ്രദ്ധേയമായിരുന്നു.
മുകേഷ് അംബാനിയുടെ അമ്മ കോകിലബെൻ അംബാനി, ആണ്‍മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി, മരുമക്കളായ ശ്ലോക,രാധിക , കൊച്ചുമക്കളായ പൃഥ്വി, വേദ എന്നിവരും പൂജകളില്‍ പങ്കെടുത്തിരുന്നു.
ഇവർ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും അന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സ്നാനം നടത്തിയതിനുശേഷം അംബാനി കുടുംബം നിരഞ്ജനി അഖാഡയില്‍ നിന്നുളള ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ് ഗിരിജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഗംഗാ പൂജയും നടത്തിയിരുന്നു. പിന്നീട് പർമാത്ത് നികേതൻ ആശ്രമം സന്ദർശിച്ചതിനുശേഷമാണ് മടങ്ങിയത്.സന്ദർശന വേളയില്‍ അവിടെയുണ്ടായിരുന്ന എല്ലാ തീർത്ഥാടകർക്കും ശുചീകരണ തൊഴിലാളികള്‍ക്കും ബോട്ടിലെ തൊഴിലാളികള്‍ക്കും കൈനിറയെ സമ്മാനം നല്‍കിയതിനുശേഷമാണ് അംബാനി കുടുംബം മടങ്ങിയത്.
ഓരോ പെട്ടിയിലായാണ് അംബാനിമാർ സമ്മാനം നല്‍കിയത്. പെട്ടികള്‍ നിറയെ മധുര പലഹാരങ്ങളായിരുന്നു. കൂടാതെ തീർത്ഥാടകർക്ക് വിഭവ സമൃദ്ധമായ അന്നദാനവും അംബാനികള്‍ നല്‍കുകയുണ്ടായി. കുംഭമേളയിലെ ബോട്ട് ഓപ്പറേറ്റർമാരുടെയും തീർത്ഥാടകരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, ലൈഫ് ജാക്കറ്റുകളുടെ വിതരണവും അംബാനിമാർ നടത്തിയിരുന്നു.





