ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ പുതിയ ചെക്കിൻ പോളിസി അവതരിപ്പിച്ചു. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല.മീററ്റിലാണ് പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക. പുതിയ മാറ്റം അനുസരിച്ച് ദമ്ബതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിൻ സമയത്ത് കാണിക്കേണ്ടി വരും.
നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്ബതികള്‍ക്ക് മുറിയെടുക്കാൻ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇനി സാമൂഹികാവസ്ഥ അനുസരിച്ച് ദമ്ബതിമാർക്ക് മുറി നല്‍കുന്നത് ഹോട്ടല്‍ അധികൃതരുടെ വിവേചനാധികാരമായി മാറും. ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല.മീററ്റിലെ പങ്കാളികളായ ഹോട്ടല്‍ ഉടമകള്‍ക്ക് ഓയോ ഇത് സബന്ധിച്ച നിർദേശം നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള അഭിപ്രായം സ്വീകരിച്ച ശേഷം കൂടുതല്‍ നഗരങ്ങളിലേക്ക് ഈ പുതിയ മാറ്റം അവതരിപ്പിക്കാനാണ് സാധ്യത.
മീററ്റില്‍ നിന്നും മറ്റ് ചില നഗരങ്ങളില്‍ നിന്നും ചില ജനകീയ കൂട്ടായ്മകള്‍ അവിവാഹിതർക്ക് മുറി നല്‍കുന്നതിനെതിരെ രംഗത്തുവന്നതും ആ സൗകര്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് ഇത്തരം ഒരു നീക്കത്തിലേക്ക് ഓയോയെ നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.സുരക്ഷിതവും ഉത്തരവാദിത്വത്തോടെയുമുള്ള ആഥിത്യമര്യാദകള്‍ ഉയർത്തിപ്പിടിക്കാൻ ഓയോ പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുമുണ്ട്. എന്നിരുന്നാലും തങ്ങള്‍ പ്രവർത്തിക്കുന്ന മൈക്രോ വിപണികളിലെ നിയമപാലകരേയും ജനകീയ കൂട്ടായ്മകളേയും കേള്‍ക്കേണ്ട ഉത്തരാദിത്വവും തിരിച്ചറിയുന്നുണ്ട്. ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോർത്ത് ഇന്ത്യ റീജ്യൻ ഹെഡ് പവസ് ശർമ പറഞ്ഞു.
കുടുംബങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും വാണിജ്യ യാത്രക്കാർക്കും മതപരമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവർക്കും തനിച്ച് യാത്ര ചെയ്യുന്നവർക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന ബ്രാന്റ് എന്ന നിലയില്‍ പ്രചാരം നേടിയെടുക്കാനും ഓയോ ഇതിലൂടെ ശ്രമിക്കുന്നു. അവിവാഹിതരായവർ ഹോട്ടലുകളില്‍ ഒന്നിച്ച് താമസിക്കുന്നത് ഇന്ത്യയിലെ നിയമങ്ങള്‍ എതിർക്കുന്നില്ല. എന്നാല്‍ ദമ്ബതിമാരെ താമസിക്കാൻ അനുവദിക്കുന്നത് പൂർണമായും ഹോട്ടല്‍ അധികൃതരുടെ തീരുമാനമായിരിക്കുമെന്നും ഓയോ വ്യക്തമാക്കി.





