ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് ആണ് പാലാ അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ് എന്ന സ്വപ്നമാണ് അൽഫോൻസാ കോളേജിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. 1964ൽ സ്ഥാപിതമായ കോളേജിന് പ്രൗഢ ഗംഭീരരായ പൂർവ്വ വിദ്യാർത്ഥികളുടെ നീണ്ട നിരയും 60 വർഷത്തെ തിളക്കമാർന്ന പാരമ്പര്യവും കൈമുതലാണ്.
വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ കോളേജിൽ അത്ര സജീവമല്ല എങ്കിലും കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും വിദ്യാർത്ഥികളുടെ സർഗ്ഗശേഷിക്ക് പരമാവധി പ്രോത്സാഹനം നൽകുന്നതും ആണ്. രാഷ്ട്രീയ അടിസ്ഥാനത്തിലല്ലാത്ത യൂണിയൻ തെരഞ്ഞെടുപ്പ് രീതിയാണ് കോളേജിൽ അവലംബിക്കുന്നത്. പാർലമെന്ററി സിസ്റ്റം മുഖേന ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുക്കുകയും, ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് പ്രതിനിധികൾക്കിടയിൽ നിന്ന് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ആണ് ചെയ്യുന്നത്.
പുതുചരിത്രം കുറിച്ച് കോളേജ് യൂണിയൻ 2024
ഇപ്പോൾ ഇതാ കോളേജ് സ്ഥാപിച്ചിന്റെ അറുപതാം വർഷം മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കോളേജ് യൂണിയന്റെ അമരത്തേക്ക് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരു വിദ്യാർത്ഥിനി ആദ്യമായി എത്തുന്നു എന്ന സവിശേഷതയാണ് ഇത്. ഈരാറ്റുപേട്ട സ്വദേശിനി ഫായിസ റഷീദാണ് ഈ വർഷത്തെ യൂണിയൻ ചെയർപേഴ്സൺ. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫായിസ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ഇഞ്ചക്കാട്ടിൽ ഹസീന റഷീദിന്റെ മകളാണ് ഫായിസ.





