ശുക്രവാരി ശനിചാരിയിൽ നിന്ന് ഏഴ് മാസം മുമ്പ് കാണാതായ ഉസ്മ ബഹേദ്
വീണ്ടും കുടുംബത്തോടൊപ്പം ചേരാനായത്
സീൽ ആശ്രമത്തിന്റെ ശ്രമം മൂലം. 2024 ഓഗസ്റ്റിലാണ് മൂന്നു മക്കളുടെ അമ്മയായ ഉസ്മ, ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത്.ഇതോടെ അച്ഛൻ മജ്ഹർ ഖാൻ, സഹോദരന്മാർ മുജഫർ, മുനക്ബർ, സഹോദരിമാർ അഞ്ജുമ്, നജ്മ, മിന്നി എന്നിവരടങ്ങുന്ന കുടുംബം അതീവ ദുഃഖത്തിലായിരുന്നു.
2024 നവംബർ 8-ന്, പന്ത്‌നഗർ പോലീസാണ് മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളിൽ അലഞ്ഞു നടന്നിരുന്ന ഉസ്മയെ കണ്ടെത്തി സീൽ ആശ്രമത്തിലെത്തിക്കുന്നത്. സീൽ ആശ്രമത്തിലെത്തുമ്പോൾ, ഉസ്മ അതീവ ദുരിതാവസ്ഥയിലായിരുന്നുവെന്ന് പാസ്റ്റർ ഫിലിപ്പ് പറയുന്നു. ദീർഘകാലം തെരുവിൽ അലഞ്ഞു നടന്നിരുന്ന മാനസികാവസ്ഥയിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് കുടുംബത്തെ കുറിച്ച് ഓർത്തെടുക്കാനും വിവരങ്ങൾ പങ്ക് വയ്ക്കാനും കഴിഞ്ഞത്. അങ്ങിനെയാണ് ഉസ്മയുടെ കുടുംബത്തെ കണ്ടെത്താനായി സീൽ ആശ്രമം വാട്ട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചത്.
ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ കുടുംബാംഗങ്ങൾ ഉസ്മയെ തിരിച്ചറിയുകയും ബന്ധപ്പെടുകയുമായിരുന്നു.
ഉസ്മയെ തിരികെ ലഭിച്ചതിൽ അതീവ സന്തുഷ്ടരാണെന്ന് ഉസ്മയുടെ അച്ഛൻ മജ്ഹർ ഖാൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയും തുണയായി. സമൂഹ ഐക്യത്തിന്റെ ശക്തിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യവുമാണ് സംഭവം പ്രകടമാക്കുന്നത്.





