![](https://keralaspeaks.news/wp-content/uploads/2024/06/n61849410417187973371472385c9e83b95aa525b42eb050418797064d20d792c080e91f579781e4f4404f9-780x470.jpg)
എഐസിസി ആസ്ഥാനത്ത് 54ാം പിറന്നാളാഘോഷിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും പ്രിയങ്ക ഗാന്ധിക്കും കെസി വേണുഗോപാലിനുമൊപ്പം കേക്ക് മുറിച്ചാണ് രാഹുല്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവർത്തകർക്കുമൊപ്പം രാഹുല്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തന്റെ പിറന്നാളിന് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്നായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുലിന്റെ അഭ്യർഥന. ഈ ദിവസം സന്നദ്ധപ്രവർത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കണമെന്നും രാഹുല്‍ അഭ്യർഥിച്ചിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിയ കോണ്‍ഗ്രസിലെ മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യന്ത്രി രേവന്ത് റെഡ്ഡി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള രാഷ്ട്രീയ പ്രമുഖർ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേർന്നിരുന്നു. രാജ്യത്തെ ജനങ്ങളോട് രാഹുലിനുള്ള പ്രതിബദ്ധത അദ്ദേഹത്തെ ഉയരങ്ങളിലെത്തിക്കും എന്നായിരുന്നു സ്റ്റാലിൻ പിറന്നാളാശംസയില്‍ കുറിച്ചത്. ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റാൻ കെല്‍പ്പുള്ള ഒരേയൊരു നേതാവെന്ന് രേവന്ത് റെഡ്ഡിയും എല്ലായിടത്തും എല്ലായ്‌പ്പോഴും സ്‌നേഹം തിരഞ്ഞെടുക്കാൻ പഠിപ്പിച്ച നേതാവെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഹാൻഡിലും കുറിച്ചു.
രാഹുല്‍ ഗാന്ധിക്ക് ജന്മദിന ആശംസ നേരാനായി പുലർച്ചെ മുതല്‍ എഐസിസി ആസ്ഥാനത്ത് കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർ്. ബൂത്ത് തലത്തിലെ പ്രവർത്തകർ മുതല്‍ പ്രവർത്തക സമിതി അംഗങ്ങള്‍ വരെ അദ്ദേഹത്തെ കാത്തിരുന്നിരുന്നു. നരേന്ദ്രമോദിയെ അട്ടിമറിക്കാൻ കഴിഞ്ഞില്ലെങ്കിലും ഷോക്ക്‌ട്രീറ്റ്‌മെന്റ് കൊടുക്കാൻ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞെന്നാണ് പ്രവർത്തകരുടെ വിശ്വാസം. പ്രതിപക്ഷത്തെ അമരക്കാരനായ രാഹുല്‍ ഗാന്ധിയോടുള്ള സന്തോഷവും കടപ്പാടും ഓരോ മുഖത്തും പ്രതിഫലിക്കുന്നുണ്ട്.