![](https://keralaspeaks.news/wp-content/uploads/2024/07/n6203146791719917496857cfacb7cb8a0be82021104444dcbb1bf02a9f1fdcb1847b5dbe0e9aa5e52b7a4b-780x457.jpg)
മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തില്‍ പോലീസ് നടത്തുന്ന പരിശോധന തുടരുന്നു. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന.
അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. 15 വർഷം മുൻപാണ് കലയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണത്തില്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.
കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും. നാട്ടില്‍ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്ബാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
‘അവളെപ്പോലെ നിന്നെയും കൊല്ലും’ :
അടുത്തിടെ അമ്ബലപ്പുഴ പോലീസിന് ലഭിച്ച ഒരു ഊമക്കത്തും അതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കലയുടെ തിരോധാനത്തില്‍ വഴിത്തിരിവായതെന്നാണ് സൂചന. കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇയാളുടെ ഭാര്യയുമായി തർക്കമുണ്ടായപ്പോള്‍ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നല്‍കിയിരുന്നതായാണ് വിവരം. ‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്നാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു.
പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കല കൊല്ലപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. പരിശോധനയ്ക്ക് ശേഷം ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് വിശദീകരിക്കമെന്നാണ് കരുതുന്നത്.